അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം, ജീവൻ നഷ്‌ടമായത് 77കാരിയ്‌ക്ക്

Wednesday 29 October 2025 9:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം കാരണമുള്ള മരണം തുടരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിയായ 77 കാരിയാണ് മരിച്ചത്. വീട്ടമ്മയായ ഇവർ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കിയതോടെ രോഗ കാരണങ്ങളും ഉറവിടവും കണ്ടെത്താൻ ആരോഗ്യവകുപ്പ് പഠനം തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദ്ധരും ചേർന്നാണ് പഠനം നടത്തുന്നത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട രോഗമായിട്ടും സംഘത്തിൽ പരിസ്ഥിതി വിദഗ്ദ്ധർ ഉൾപ്പെട്ടിട്ടില്ല. ഇതുകാരണം രോഗവ്യാപനത്തിന്റെ എല്ലാവശങ്ങളും കൃത്യമായി പഠിക്കാൻ ഈ സംഘത്തിന് പരിമിതിയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. രോഗത്തെയും ചികിത്സയെയും കുറിച്ചേ ഇക്കൂട്ടർക്ക് ധാരണയുള്ളൂ. കമ്മ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് വിഭാഗങ്ങളിലുള്ളവരാണ് പഠനസംഘത്തിന് നേതൃത്വം നൽകുന്നത്.

കോഴിക്കോട്ടാണ് ഫീൽഡുതല പഠനം ആരംഭിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. രോഗവ്യാപനവും ഉറവിടവും വ്യത്യസ്തമായതിനാൽ ഓരോ കേസും പ്രത്യേകം പഠിക്കണം. രോഗബാധിതരുടെയും മരിച്ചവരുടെയും വീടും പരിസരവും വിലയിരുത്തും. ഇവിടെ കുടിവെള്ളമെത്തുന്ന സ്രോതസിനെക്കുറിച്ചും പഠിക്കും. വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കും.

പഠനം പൂർത്തിയാകാൻ ആറുമാസമെങ്കിലും വേണം. കേരളത്തിലെയും ഐ.സി.എം.ആർ, ഐ.എ.വി, പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റിയൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ആഗസ്റ്റിൽ ടെക്നിക്കൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടർപഠനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഫീൽഡുതല പഠനം