ഇലക്ഷൻ ബമ്പർ ; ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാർക്ക് 1000 രൂപ കൂട്ടി
തിരുവനന്തപുരം: തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്താൻ ആനുകൂല്യങ്ങളുടെ പെരുമഴ. ക്ഷേമപെൻഷൻ 1600ൽ നിന്ന് 2000 രൂപയാക്കി. 62 ലക്ഷം പേർക്ക് പ്രയോജനം. പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ വീതം നൽകാൻ സ്ത്രീസുരക്ഷാ പെൻഷൻ. 31.34ലക്ഷം പേർക്ക് ഗുണം.
മറ്റു സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കാത്തവർക്കായിരിക്കും അർഹത. എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ഒരുഗഡു ഡി.എ കുടിശിക നവംബറിലെ ശമ്പളത്തിനൊപ്പം നൽകും. ശമ്പളപരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഇക്കൊല്ലം നൽകും. അടുത്ത ഏപ്രിലിൽ കുടിശിക തുക പി.എഫിൽ ലയിപ്പിക്കും. പി.എഫില്ലാത്തവർക്ക് പണമായി നൽകും.
ജോലിനേടാൻ അഞ്ചു ലക്ഷം യുവാക്കൾക്ക് പ്രതിമാസം 1000രൂപയുടെ സ്കോളർഷിപ്പ്. പ്ലസ് ടു,ഐ.ടി.ഐ, ഡിപ്ലോമ,ഡിഗ്രി പഠനത്തിനുശേഷം നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയവർക്കാണ് കണക്ട്-ടു-വർക്ക് എന്നപേരിലുള്ള സ്കോളർഷിപ്പ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സംയോജിതരൂപമായ 19,470 എ.ഡി.എസുകൾക്ക് പ്രതിമാസം 1000രൂപ ഗ്രാന്റ് നൽകും. പ്രതിവർഷം 23.4കോടി നീക്കിവച്ചു.
ഓണറേറിയം 1000 കൂട്ടി
ആശാപ്രവർത്തകരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു. കുടിശികയും നൽകും. ചെലവ് 250കോടി. 26125 ആശമാർക്ക് പ്രയോജനം.
അങ്കണവാടി വർക്കർ, ഹെൽപ്പർമാരായ
66,240 പേർക്കും 1000 വർദ്ധിപ്പിച്ചു. ക്ഷേമനിധി പെൻഷൻ കുടിശ്ശിക നൽകും. 24.6കോടി അംശദായമായി സർക്കാർ നൽകും.
സാക്ഷരതാ പ്രേരക്മാർക്കും ആയിരം വർദ്ധിപ്പിച്ചു. കുടിശിക അടക്കം നൽകും. അധികചെലവ് പ്രതിവർഷം 5.5കോടി
13,327 പാചകതൊഴിലാളികൾക്ക് 1100രൂപ കൂട്ടി. അധികച്ചെലവ്16കോടി
പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസവേതനം 1000 കൂട്ടി. അധികചെലവ് 5.72കോടി
ഗസ്റ്റ്ലക്ചറർമാരുടെ വേതനം പരമാവധി 2000 കൂട്ടി. 2.07 കോടി ചെലവ്
ഇൻസെൻറീവ് പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില കിലോഗ്രാമിന് 180രൂപയിൽ നിന്ന് 200 രൂപയാക്കി. നെല്ലിന്റേത് 28.20 രൂപയിൽ നിന്ന് മുപ്പതാക്കി.
നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ 992കോടി പെൻഷൻ കുടിശ്ശിക തീർക്കാൻ വായ്പയെടുക്കും.
സ്കോളർപ്പിപ്പുകൾ
പട്ടികവിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന് 220.25കോടി അധികസഹായം, സംസ്ഥാന വിഹിതമായി 18.2കോടി
പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് 40.35കോടി
മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 25കോടി
13000കോടി:
ക്ഷേമ പെൻഷന്
3800കോടി:
വനിതാ പെൻഷന്
600കോടി:
യുവ സ്കോളർഷിപ്പിന്
934 കോടി
അങ്കണവാടി ഓണറേറിയം
303.8കോടി
വിവിധ സ്കോളർഷിപ്പ്
(പ്രതിവർഷ ചെലവ്)
''സാമ്പത്തിക ഞെരുക്കമാണെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് മുഖ്യം.''
-പിണറായിവിജയൻ,
മുഖ്യമന്ത്രി