കേരളത്തിൽ ഖത്തറിന് വൻ നിക്ഷേപ അവസരങ്ങൾ : ജെ കെ മേനോൻ, മുഖ്യമന്ത്രിയുമൊത്ത് ഖത്തർ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി
ദോഹ (ഖത്തർ): കേരളത്തിന്റെ നിക്ഷേപ സൗഹൃദ നയങ്ങളും വ്യവസായ സാദ്ധ്യതകളും ഖത്തറിന്റെ ബിസിനസ് മേഖലയ്ക്ക് ഉപയോഗപ്പെടുത്താനാവുമെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ പറഞ്ഞു. നിക്ഷേപ അവസരങ്ങൾ കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായകമാകും. ഒട്ടേറെ മലയാളികൾ ജോലിചെയ്യുന്ന ഖത്തറുമായി സംസ്ഥാനത്തിന് ഊഷ്മളമായ സാസ്‌കാരിക ബന്ധമാണ് ഉള്ളതെന്നും അദ്ദേഹംപറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഖത്തറിലെ അന്താരാഷ്ട്ര സഹകരണ മന്ത്രി മറിയം ബിൻ അലി ബിൻ നാസർ അൽ മിസ്നാദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിലെ സാദ്ധ്യതകൾ ജെ.കെ.മേനോൻ വിശദീകരിച്ചത്. കേരളത്തിലെ നിക്ഷേപ സാദ്ധ്യതകൾ, സാമൂഹ്യ ക്ഷേമ പദ്ധതികൾ തുടങ്ങിയവയെക്കുറിച്ച് മുഖ്യമന്ത്രിയും വിശദീകരിച്ചു. ഉഭയകക്ഷി സഹകരണം, കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവയും ചർച്ച ചെയ്തു. ഖത്തറിന്റെ ബിസിനസ് രംഗത്ത് ഇടപെടാൻ സംസ്ഥാനത്തെ സംരംഭകർക്കുള്ള അവസരങ്ങൾ വിലയിരുത്തി.
ലോകസമാധാനത്തിനും മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഖത്തർ നൽകുന്ന സംഭാവനകളെ മുഖ്യമന്ത്രി പ്രശംസിച്ചു. മറിയംഅൽമിസ്നാദിന് കേരളത്തിന്റെ പ്രത്യേക ഉപഹാരം മുഖ്യമന്ത്രി കൈമാറി. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവരും പങ്കെടുത്തു.