സർക്കാരിന്റെ ക്ഷേമ പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് തട്ടിപ്പ്: ചെന്നിത്തല
തൊടുപുഴ: സർക്കാർ ഇന്ന് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു മിനി ബഡ്ജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങൾക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതു കൊണ്ട് അടുത്ത സർക്കാരിന്റെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ ജനങ്ങൾക്കു മേൽ വൻ നികുതിഭാരം അടിച്ചേൽപിച്ചതാണ്. ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ഈ ആനുകൂല്യങ്ങൾ അന്നു പ്രഖ്യാപിക്കാമായിരുന്നു. ഇപ്പോൾ നടത്തിയ ഈ പ്രഖ്യാപനം വെറും തട്ടിപ്പാണ്. ഈ തട്ടിപ്പ് മനസിസാക്കാനുള്ള വിവേകം ജനങ്ങൾക്കുണ്ട്. ആശാവർക്കാർമാരുടെ കാര്യത്തിൽ വളരെ ക്രൂരമായ സമീപനമാണ് സർക്കാർ എടുത്തത്. മര്യാദയ്ക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാമായിരുന്നു. അതുപോലും ചെയ്യാതെ വെറും തിരഞ്ഞെടുപ്പ് പ്രഹസനം നടത്തുകയാണ് സർക്കാർ ചെയ്തത്. ഇതൊരു തട്ടിപ്പ് സർക്കാരാണ്.പി.എം ശ്രീ പദ്ധതി സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിട്ടത്. പ്രഖ്യാപനങ്ങൾ ഒക്കെ സി.പി.ഐയെ കബളിപ്പിക്കാനാണ്. അല്ലാതെ അവരിത് റദ്ദാക്കാൻ പോകുന്നില്ല. ഇത് സി.പി.ഐയുടെ ഉണ്ടയില്ലാ വെടിയാണ്. എം.ഒ.യു ഒപ്പിട്ടിട്ട് ഇനി കത്തു കൊടുത്താൽ ആരു പരിഗണിക്കാനാണ്. വെറും കബളിപ്പിക്കലാണ് ഈ നടക്കുന്നതെല്ലാം. അത് ജനങ്ങൾക്കും സി.പി.ഐയ്ക്കും കുറച്ചു കഴിയുമ്പോൾ ബോദ്ധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.