സി.പി.ഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കൾ
പി.എം ശ്രീ കരാറിൽ ഒപ്പു വച്ചത് സംബന്ധിച്ച് ഇടതു മുന്നണിയിലെ പ്രശ്ങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സി.പി.ഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ചില സാഹചര്യത്തിൽ ചിലത് പറഞ്ഞു പോകും. അതിന് ആ അർത്ഥമേയുള്ളൂ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായോയെന്ന് ഇപ്പോൾ പരിശോധിക്കേണ്ടതില്ല. നയം മാറ്റിയെന്നൊക്കെ പറഞ്ഞവർ തന്നെ അക്കാര്യം വിശദീകരിച്ച് കഴിഞ്ഞു. പൊളിറ്റ് ബ്യൂറോ ഈ വിഷയം പരിശോധിച്ചിട്ടില്ല. -എം.എ ബേബി സി.പി.എം ജനറൽ സെക്രട്ടറി
സി.പി.ഐ അമിത വിധേയത്വം മതിയാക്കണം സി.പി.എമ്മിനോടുള്ള അധിക വിധേയത്വം ഇനിയെങ്കിലും സി.പി.ഐ അവസാനിപ്പിക്കണം. സി.പി.എമ്മുകാരാണ് സി.പി.ഐക്കാരോട് മാപ്പ് പറയേണ്ടത്. പി.എം ശ്രീ പദ്ധതിയെന്ന പ്രധാന വിഷയത്തിൽ നിന്ന് ഒളിച്ചോടുന്നതാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന. ഭാഷ പ്രയോഗത്തിന്റെ പേരിൽ മാപ്പ് പറയുന്നത് യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. പി.എം ശ്രീയിൽ നിന്ന് പിന്മാറാനല്ല തിരഞ്ഞെടുപ്പ് വരെ സി.പി.ഐയെ മയപ്പെടുത്താനാണ് ഇപ്പോഴത്തെ ഒളിച്ചുകളി. ക്ഷേമ പെൻഷൻ കൂട്ടിയത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. -സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ്
മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നാലര വർഷം നടപ്പാക്കാതെ,തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രഖ്യാപിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്.ജനങ്ങളെ വിഡ്ഢികളാക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.അഞ്ചര ലക്ഷം കോടിയോളം രൂപയുടെ കടം ജനങ്ങളുടെ തലയിൽ വച്ച ഈ സർക്കാർ ഇപ്പോൾ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾക്കെല്ലാം പണം കണ്ടെത്തുന്നത് വീണ്ടും കടം വാങ്ങിയാണ്.കടം വാങ്ങി ഭരിക്കുന്ന രീതിയിൽ കേരളം എത്രകാലം മുന്നോട്ട് പോകും. -രാജീവ് ചന്ദ്രശേഖർ,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ