ശബരിമല സ്വർണക്കൊള്ള; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ

Saturday 01 November 2025 7:34 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം ഈഞ്ചയ്‌ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് വൈകുന്നേരം റാന്നികോടതിയിൽ ഹാജരാക്കും. ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയും മഹസറിൽ ക്രമക്കേട് കാട്ടിയും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കവരാൻ അവസരമൊരുക്കിയതിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്നാണ് നിഗമനം. എസ്‌പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ സികെ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

2019ൽ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു സുധീഷ് കുമാർ. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാർ പോറ്റിയെ സ്പോൺസർ ആക്കാമെന്ന ശുപാർശ ബോർഡിന് നൽകിയത്. സ്വർണം പൊതിഞ്ഞതാണ് എന്ന് അറിഞ്ഞിട്ടും പാളികൾ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റി അല്ലാതിരുന്നിട്ടും മഹസറിൽ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാറായിരുന്നു. സ്വർണം കവരാൻ ഇയാൾ മുരാരി ബാബുവിനൊപ്പം ചേർന്ന് സഹായം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.