മമ്മൂട്ടിയെത്തും; അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മോഹൻലാലും കമലഹാസനും പങ്കെടുക്കില്ല
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മോഹൻലാലും കമലഹാസനും പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകൾ. വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് പങ്കെടുക്കാത്തതെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. മോഹൻലാൽ ദുബായിലാണുള്ളത്.
കമലഹാസന് ചെന്നൈയിൽ ചില പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ സമ്മേളനത്തിലേക്ക് എത്താനാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പരിപാടിയിൽ മെഗാസ്റ്റാർ മമ്മൂട്ടി പങ്കെടുക്കും. അദ്ദേഹം രാവിലെ കൊച്ചിയിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുക. മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും.
നാല് വർഷത്തെ സുദീർഘമായ നടപടിയിലൂടെയാണ് അതിദാരിദ്ര്യമുക്ത കേരളം യാഥാർത്ഥ്യമാക്കിയതെന്ന്  എം ബി രാജേഷ് ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യ മന്ത്രിസഭയിലെടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. വിശദമായ മാർഗ്ഗരേഖയും പുറത്തിറക്കിയിരുന്നു.
64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തമാക്കിയത്. സർക്കാർ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും യാതൊരു ആനുകൂല്യവും ലഭിക്കാത്തവരെയും യാതൊരു തിരിച്ചറിയൽ രേഖയും ഇല്ലാത്തവരെയും കണ്ടെത്തുകയായിരുന്നു ആദ്യ ഘട്ടം. ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം, വരുമാനം എന്നീ അടിസ്ഥാന ഘടകങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണ് പരിഗണിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സാമൂഹ്യ സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നാലു ലക്ഷത്തോളം പേർക്ക് കില പരിശീലനം നൽകിയിരുന്നു. 2021 ജൂൺ, ജൂലായ് മാസത്തിലാണ് നടപടി ആരംഭിച്ചത്. 2022 മാർച്ചോടെ ഗ്രാമസഭ/ വാർഡ് സഭ അംഗീകാരത്തോടെ തദ്ദേശസ്ഥാപനങ്ങൾ പട്ടിക അന്തിമമാക്കി. തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്, വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തുകളിലും തൃശൂരിലെ വടക്കാഞ്ചേരി നഗരസഭയിലും പൈലറ്റ് സ്റ്റഡി നടത്തി നടപടിക്രമങ്ങൾ ആവിഷ്കരിച്ചു.