സ്വർണാഭരണ നിർമ്മാണ മേഖല പ്രതിസന്ധിയിൽ
പണിശാലകൾ തൃശൂർ വിട്ട് കോയമ്പത്തൂരിലേക്ക്
തൃശൂർ: സ്വർണ വിലയിലെ കുതിപ്പിൽ ആഭരണ നിർമ്മാണ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സ്വർണാഭരണ നിർമ്മാതാക്കളും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിയാണ് വെല്ലുവിളി. പഴയ സ്വർണം മാറ്റിയെടുക്കാനും മറ്റും തിരക്കുള്ളതിനാൽ ജുവലറികളിലെ റീട്ടെയിൽ വ്യാപാരം സജീവമാണെങ്കിലും നിർമ്മാണ തൊഴിലാളികൾ പട്ടിണിയിലാണ്.
ജുവലറികൾക്ക് സ്വർണാഭരണങ്ങൾക്ക് ക്രെഡിറ്റിൽ നൽകുന്നതാണ് വെല്ലുവിളിയെന്ന് കേരള ജുവലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ.സാബു പറയുന്നു. ഒരു പവൻ സ്വർണാഭരണം റീട്ടെയിൽ വ്യാപാരത്തിന് നൽകിയാൽ പണം ലഭിക്കാൻ മൂന്നാഴ്ചയെടുക്കും. ഇതിനാൽ ഓരോ ദിവസവും നിർമ്മാതാക്കളുടെ വാങ്ങൽശേഷി കുറയുകയാണെന്നും സാബു പറയുന്നു.
തൃശൂരിലെ ആഭരണ നിർമ്മാണ കമ്പനികളുടെ എണ്ണം മുവായിരത്തിൽ നിന്ന് പകുതിയായി കുറഞ്ഞു. ഈ സ്ഥാപനങ്ങളിൽ 25,000ൽ അധികം തൊഴിലാളികളുണ്ട്. ആഭരണ നിർമ്മാണ തൊഴിലാളികളെ കൂടാതെ കളറിംഗ്, കട്ടിംഗ്, ഹാൾമാർക്കിംഗ്, ആസിഡിംഗ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെയും വിലക്കയറ്റം ബാധിക്കുന്നുണ്ട്.
നിർമ്മാതാക്കൾ കേരളം വിടുന്നു
കേരളത്തിന്റെ സ്വർണ വ്യവസായം തൃശൂരിൽ നിന്നും അയൽ സംസ്ഥാനമായ കോയമ്പത്തൂരിലേക്ക് നീങ്ങുകയാണ്. കേരളത്തിൽ ജി.എസ്.ടി പരിശോധനയും ഇ-വേ ബിൽ നടപ്പാക്കിയതുമാണ് തിരിച്ചടിയായത്. തൃശൂരിലെ 40 ശതമാനം സ്വർണാഭരണ തൊഴിലുകളും കോയമ്പത്തൂരിലേക്ക് മാറി. ഗാന്ധിപാർക്ക്, ശുക്‌ളാർപേട്ടൈ, എടയാർ വീഥി, സുന്ദരം വീഥി എന്നിവിടങ്ങളിലാണ് പ്രധാനമായും ആഭരണ നിർമ്മാണം നടക്കുന്നത്.
സ്വർണാഭരണ നിർമ്മാണ രംഗം സ്തംഭനത്തിലാണ്. സ്വർണ ആഭരണ കവർച്ചയും കൂടുന്നതിനാൽ പിടിച്ചുനിൽക്കാനാകുന്നില്ല.
-എ.കെ.സാബു, പ്രസിഡന്റ്,
കേരള ജ്വല്ലറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ