വിഴിഞ്ഞത്ത് കാത്തിരുന്ന തീരുമാനം യാഥാര്‍ത്ഥ്യമാകുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം

Friday 07 November 2025 12:33 AM IST

വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്തെ പുലിമുട്ട് നീളം കൂട്ടുന്ന പദ്ധതി അടുത്ത മാസം അവസാനം ആരംഭിക്കും.പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.ഈ മാസം 10നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. മത്സ്യബന്ധന തുറമുഖത്തേക്കുള്ള ശക്തമായ തിരയടി തടയുന്നതിനുവേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പരാതികളെ തുടര്‍ന്ന് ഇവിടം സന്ദര്‍ശിച്ച വിദഗദ്ധ സംഘം പഠനം നടത്തി തയ്യാറാക്കിയ പദ്ധതിയാണ് നടപ്പാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. പുലിമുട്ട് നിര്‍മ്മാണ കരാറുകാരെ കണ്ടെത്തുന്നതിനുള്ള പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡറാണ് ഇപ്പോള്‍ വിളിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട കാലാവധി അവസാനിച്ച ശേഷമാകും മറ്റ് നടപടികളെന്ന് ഹാര്‍ബര്‍ എന്‍ജിനിയര്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.

കാലവര്‍ഷത്തിലും കടല്‍ക്ഷോഭമുണ്ടാകുന്ന അവസ്ഥയിലും വിഴിഞ്ഞത്തു നിന്ന് മീന്‍പിടിത്ത തുറമുഖത്തേക്ക് വള്ളങ്ങള്‍ വന്നുപോകുന്ന മൗത്ത്(തുറമുഖ പ്രവേശനകവാടം) ഭാഗത്ത് തിരയടി ശക്തമാകാറുണ്ട്. ഇതില്‍പ്പെടുന്ന വള്ളങ്ങള്‍ മറിഞ്ഞ് അപകടങ്ങളുണ്ടാകുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് ഇവിടെ പുലിമുട്ട് നീളം കൂട്ടുന്ന പദ്ധതിക്ക് രൂപം കൊടുത്തത്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ (വിസില്‍) നേതൃത്വത്തില്‍ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്റെ(സി.ഡബ്ല്യു.പി.ആര്‍.എസ്) നേതൃത്വത്തില്‍ പഠനം നടത്തിയാണ് പുതിയ പദ്ധതി നിര്‍ദേശിച്ചത്. വിസില്‍ ഫണ്ടായ 125 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രധാന പുലിമുട്ടായ സീ വേര്‍ഡ് ബ്രേക്ക് വാട്ടര്‍ (പുതിയ വാര്‍ഫ്) നീളം കൂട്ടുന്നതാണ് പദ്ധതി.പുതുക്കിയ പദ്ധതി രേഖയനുസരിച്ച് 45 ഡിഗ്രി ചരിവില്‍ 250 മീറ്റര്‍ ദൂരമാണ് നിലവിലെ പുലിമുട്ടില്‍ നിന്ന് നീളം കൂട്ടി നിര്‍മ്മിക്കുന്നത്.

ടെട്രാപോഡുകള്‍ നിക്ഷേപിക്കും

പുതിയ വാര്‍ഫിന് സംരക്ഷണം നല്‍കുന്ന പുലിമുട്ടുകള്‍ വന്‍ പാറകള്‍ നിരത്തി നീളം കൂട്ടിയശേഷം ടെട്രാപോഡുകള്‍ നിരത്തിയാണ് തിരയില്‍ നിന്ന് സംരക്ഷണം നല്‍കുന്നത്. ഇതിനു മുകളില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിരത്തി സംരക്ഷണ ഭിത്തിയും ഇതിനു മുകളില്‍ ഇരുമ്പ് വേലികളും സ്ഥാപിച്ചാണ് സുരക്ഷയൊരുക്കുന്നത്.

വള്ളങ്ങള്‍ക്ക് സുരക്ഷ

ഹാര്‍ബര്‍ മൗത്തിനുള്ളിലാണ് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണ കപ്പലുകളും കോസ്റ്റല്‍ പൊലീസിന്റെ സുരക്ഷാബോട്ടുകളും സൂക്ഷിക്കുന്നത്.പുലിമുട്ട് നീളം കൂട്ടുന്നതോടെ വന്‍ തിരകളില്‍ നിന്നും ഇവയുടെ സുരക്ഷ വര്‍ദ്ധിക്കും.