തിരുവനന്തപുരം മെട്രോ പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് പുത്തൻ മുഖച്ഛായ നൽകുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സർക്കാർ അംഗീകാരം. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കുന്നതാണ് ആദ്യഘട്ടം. തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെയും ബന്ധപ്പെടുത്തിയിട്ടുണ്ട്. ദൈർഘ്യം 31 കിലോമീറ്റർ. 27 സ്റ്റേഷനുകൾ. കൊച്ചി മെട്രോ തയ്യാറാക്കിയ അലൈൻമെന്റ് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതോടെ ഗതാഗത വകുപ്പ് ഉത്തരവിറക്കി. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തിയാവണം അലൈൻമെന്റെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ച് വിമാനത്താവളത്തിനും കൊച്ചുവേളി റെയിൽവേ സ്റ്റേഷനും സമീപത്തു കൂടിയാണ് അലൈൻമെന്റ് നിശ്ചയിച്ചത്. കഴക്കൂട്ടം, ടെക്നോപാർക്ക്, കാര്യവട്ടം എന്നിവിടങ്ങളിലായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ. ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നിർമ്മാണച്ചുമതല അടക്കം കൊച്ചി മെട്രോ റെയിലിന് നൽകിയിട്ടുണ്ട്. ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. വിശദ പദ്ധതിരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കും. മന്ത്രിസഭായോഗം അംഗീകരിച്ച് കേന്ദ്രാനുമതിക്കായി കൈമാറും.
പരിഗണിച്ചത് ആറ്
അലൈൻമെന്റുകൾ
കൊച്ചി മെട്രോ തയ്യാറാക്കിയ ആറ് അലൈൻമെന്റുകളാണ് പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജൂൺ 11ന് ചേർന്ന യോഗം അനുയോജ്യമായത് തിരഞ്ഞെടുക്കാൻ സെക്രട്ടറിതല സമിതിയെ നിയോഗിച്ചു. സെപ്തംബർ പത്തിന് സമിതി യോഗം ചേർന്ന് രണ്ട് അലൈൻമെന്റുകൾ തിരഞ്ഞെടുത്തു. നവംബർ നാലിന് ചേർന്ന യോഗത്തിൽ അന്തിമ അലൈൻമെന്റ് നിശ്ചയിച്ചു.