ഇനിമുതല്‍ വെള്ളിയും പണയം വെക്കാം; എത്ര രൂപ വരെ കിട്ടും, മാനദണ്ഡള്‍ എന്തൊക്കെ?

Friday 07 November 2025 11:42 PM IST

കൊച്ചി: വെള്ളി പണയം വെച്ച് വായ്പ വാങ്ങുന്നതിനുള്ള പുതിയ സംവിധാനം റിസര്‍വ് ബാങ്ക് ഒരുക്കുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് സംവിധാനം നടപ്പാകും. വാണിജ്യ ബാങ്കുകള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും എന്‍.ബി.എഫ്.സികള്‍ക്കും അടക്കം വെള്ളി ആഭരണങ്ങള്‍ ഈടായി സ്വീകരിച്ച് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കാനാകും. വെള്ളി അല്ലെങ്കില്‍ ഇ.ടി.എഫുകള്‍ പോലുള്ള വെള്ളി അടിസ്ഥാനമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വായ്പകള്‍ ഉപയോഗിക്കാന്‍ കഴിയില്ല, കൂടാതെ ഇതിനകം പണയം വെച്ച വെള്ളി വീണ്ടും ഈടായി നല്‍കാന്‍ കഴിയില്ല.

പുതിയ ആര്‍ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് ചെറുകിട ധനകാര്യ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഉള്‍പ്പെടെയുള്ള വാണിജ്യ ബാങ്കുകള്‍, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സഹകരണ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ഹൗസിങ് കമ്പനികള്‍ക്ക് എന്നിവയ്ക്ക് വെള്ളി ഈടായി സ്വീകരിച്ച് വായ്പ നല്‍കാന്‍ സാധിക്കും. എന്നാല്‍ വെള്ളി സ്വീകരിക്കുമ്പോള്‍ കൃത്യമായ പരിശോധന വേണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

വായ്പ പരിധി

ഈടുവെക്കുന്ന വെള്ളി ആഭരണങ്ങളുടെ ആകെ ഭാരം 10 കിലോഗ്രാം കവിയാന്‍ പാടില്ല. കടം വാങ്ങുന്നയാള്‍ പണയം വച്ച വെള്ളി നാണയങ്ങളുടെ ആകെ ഭാരം 500 ഗ്രാം കവിയാന്‍ പാടില്ല. അതേസമയം വെള്ളിയില്‍ നിക്ഷേപിച്ച ഇടിഎഫുകള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ലെന്നതിന് പുറമേ സില്‍വര്‍ ബാറുകള്‍ വച്ച് കൊണ്ട് വായ്പ എടുക്കുന്നതും പരിമിതപ്പെടുത്തിയിട്ടുണ്ട്.

വായ്പയുടെ തിരിച്ചടവ് 12 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും വേണം. വെള്ളി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. രണ്ടര ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് 85 ശതമാനം വരെ വായ്പ ലഭിക്കുന്നത്. എന്നാല്‍ 5 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 75 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക.