മുഖ്യമന്ത്രി കുവൈറ്രിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്രിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
കണ്ണൂർ വിമാനത്താവളത്തിൽ വിദേശ എയർലൈൻ സർവീസുകൾക്കുള്ള അനുമതി ഉറപ്പാക്കൽ, എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി തിരുത്തൽ, ഉത്സവസീസണുകളിൽ വിമാന കമ്പനികൾ സ്വമേധയാ നിരക്ക് വർദ്ധിപ്പിക്കുന്ന പ്രവണത തടയാൻ കേന്ദ്രതലത്തിൽ ശക്തമായ ഇടപെടൽ, കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ഒഴിവാക്കൽ, പ്രവാസികൾക്ക് സുരക്ഷയ്ക്കായുള്ള 'മൈക്രോ ഇൻവെസ്റ്റ് പ്ലാൻ' പോലുള്ള പ്രാദേശിക ചെറിയ നിക്ഷേപ മാതൃകകൾക്കുള്ള സർക്കാരിന്റെ പിന്തുണ എന്നിവയാണ് പ്രധാനമായും ഉന്നയിച്ചത്.
സർക്കാരിന് സാദ്ധ്യമായ ഇടപെടലുകൾ നടത്തുമെന്നും എസ്.ഐ.ആർ വിഷയത്തിൽ കേരളത്തിലെ ഭരണ–പ്രതിപക്ഷ കക്ഷികൾക്കും ഇത് നടപ്പിലാക്കരുതെന്ന ഏകാഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
എയർ ഇന്ത്യ എക്സ്പ്രസുമായി നടത്തിയ ചർച്ചകളിൽ സർവീസ് കുറച്ച നടപടി പിൻവലിക്കാനും ബുക്കിംഗ് പുനരാരംഭിക്കാനുമുള്ള ഉറപ്പുകൾ ആദ്യം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പിന്നോട്ടുപോയ നിലപാട് തിരുത്തേണ്ടതുണ്ടെന്നും അതിനായി വീണ്ടും ഇടപെടലുകൾ ആരംഭിച്ചിരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് യോഗത്തിൽ പങ്കെടുത്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്രർ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു.