31 സഹകരണ സംഘങ്ങൾ നെല്ലെടുക്കാൻ തയ്യാർ: വി.എൻ.വാസവൻ
നെല്ല് സംഭരണം നടപ്പാക്കുന്നതിന് സബ് കമ്മിറ്റി
പാലക്കാട്: നെല്ല് സംഭരിക്കാൻ തയാറാണെന്ന് 31 സഹകരണ സംഘങ്ങൾ അറിയിച്ചതായി മന്ത്രി വി.എൻ.വാസവൻ. സഹകരണ ബാങ്കുകൾ വഴി നെല്ല് സംഭരിക്കുന്നത് ചർച്ച ചെയ്യാൻ ഇന്നലെ പാലക്കാട് ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സംഘങ്ങൾ സ്വാഗതം ചെയ്തു. ഗോഡൗൺ ഇല്ലാത്തവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും, ബാങ്കുകൾ മില്ലുകൾക്ക് നെല്ല് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരണം നടപ്പാക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യോഗത്തിനു ശേഷം സൗകര്യപ്രദമായ ഗോഡൗണുകൾ രണ്ട് ദിവസത്തിനകം കണ്ടെത്തും. നെല്ല് എടുത്ത് ഒരാഴ്ചയ്ക്കകം തന്നെ പണം നൽകുകയും ചെയ്യും. സപ്ലൈകോയ്ക്ക് ആവശ്യമായ ഫണ്ടുണ്ട്. ഫണ്ട് പ്രശ്നം ഉണ്ടെങ്കിൽ കേരള ബാങ്ക് സഹകരണ സംഘങ്ങൾക്ക് നൽകും. മറ്റ് ജില്ലകളിലും സമാന മാതൃക സ്വീകരിക്കുകയും ഇതൊരു സ്ഥിരം സംവിധാനമാക്കുകയും ചെയ്യും. 1400 കോടി രൂപയാണ് കേന്ദ്രസർക്കാർ കുടിശ്ശിക. നിലവിലെ പ്രതിസന്ധിക്കുള്ള കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു.