'ഓടുന്ന ട്രെയിനിൽ കുളിക്കുന്നതിന്റെ റീൽ ചിത്രീകരിച്ച് യുവാവ്'; കാരണം കേട്ട് ഞെട്ടി അധികൃതർ
ലക്‌നൗ: ഓടുന്ന ട്രെയിനിൽ കുളിക്കുന്നതിന്റെ റീലെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ നടപടിയെടുത്ത് ആർപിഎഫ്. പ്രമോദ് ശ്രീനിവാസ് എന്ന യുവാവാണ് കോച്ചിലെ കോറിഡോറിന്റെ മദ്ധ്യത്തിൽ ബക്കറ്റിൽ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്റെ റീൽ സ്വയം സൃഷ്ടിച്ച് ഇന്റർനെറ്രിൽ പങ്കുവയ്‌ക്കുകയും ചെയ്‌തത്.
വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ യുവാവിന്റെ പ്രവൃത്തിക്കെതിരെ ഇന്റർനറ്റിൽ പ്രതിഷേധവും പരിഹാസവും ശക്തമായി. പൊതു സ്വത്തിന്റെ ദുരുപയോഗത്തിനും പൊതു മര്യാദകൾ പാലിക്കാത്തതിനും യുവാവിനെതിരെ വിമർശനങ്ങൾ ഉയർന്നു. തുടർന്നാണ് നോർത്ത് സെൻട്രൽ റെയിൽവേ അധികൃതർ യുവാവിനെതിരെ നടപടി സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ റീൽ ചിത്രീകരിച്ച് പ്രശസ്തി നേടാനാണ് ഈ പ്രവൃത്തി ചെയ്‌തതെന്ന് യുവാവ് അധികൃതരോട് പറഞ്ഞു. അനുചിതവും മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നതുമായ പ്രവൃത്തികൾക്കാണ് ആർപിഎഫ് യുവാവിനെതിരെ നിയമനടപടികൾ സ്വീകരിച്ചത്.
സഹയാത്രികരെ ശല്യപ്പെടുത്തുന്നതും പൊതു സ്വത്തിനെ അപമാനിക്കുന്നതുമായ പ്രവൃത്തികൾക്കായി ട്രെയിനുകൾ ദുരുപയോഗം ചെയ്യരുതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന അനുചിതമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ അഭ്യർത്ഥിച്ചു.
'വീരാംഗന ലക്ഷ്മിഭായ് ഝാൻസി സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ കുളിക്കുന്നതിന്റെ വീഡിയോ എടുത്ത വ്യക്തിയുടെ ഐഡന്റിറ്റി കണ്ടെത്തി. ഒരു റീൽ സൃഷ്ടിച്ച് പ്രശസ്തി നേടുന്നതിനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് ആ വ്യക്തി സമ്മതിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞ വ്യക്തിക്കെതിരെ ആർപിഎഫ് നിയമനടപടി സ്വീകരിച്ചുവരികയാണ്. അനുചിതവും മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നതുമായ ഒരു പ്രവൃത്തിയിലും ഏർപ്പെടരുതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ എല്ലാ യാത്രക്കാരോടും അഭ്യർത്ഥിക്കുന്നു," നോർത്ത് സെൻട്രൽ റെയിൽവേയുടെ പ്രസ്‌താവനയിൽ പറയുന്നു.