സ്വർണവിലയിൽ വൻ വർദ്ധന; ഒറ്റയടിക്ക് കൂടിയത് 1800 രൂപ, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്
തിരുവനന്തപുരം: ഇന്ന് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് 1,800 രൂപ ഉയർന്ന് 92,000 രൂപയും ഗ്രാമിന് 225 രൂപ കൂടി 11,575 രൂപയുമായി. ഒക്ടോബർ 26ന് ശേഷം ആദ്യമായാണ് പവൻ വീണ്ടും 92,000 രൂപ കടന്നത്. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു.
ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വ്യാപാരസംഘർഷങ്ങൾ, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി, മറ്റ് സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ കാരണമാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടാകുന്നത്. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് കാരണമാകുകയാണ്.
അതേസമയം, വെള്ളിവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 170 രൂപയും കിലോഗ്രാമിന് 1,70,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.