മൂലമറ്റം പവർ ഹൗസ് ഇന്നു മുതൽ അടച്ചിടും, ഒരു മാസം വൈദ്യുതി ഉത്പാദനമില്ല
മൂലമറ്റം (ഇടുക്കി): അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസ് ഇന്നു മുതൽ ഒരു മാസത്തേയ്ക്ക് അടച്ചിടാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ അനുമതി. ഇന്നു രാവിലെ 5.30 മുതൽ മൂലമറ്റത്തെ വൈദ്യുതോത്പാദനം പൂർണമായും നിറുത്തും. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകാതിരിക്കാൻ കെ.എസ്.ഇ.ബി മുൻകരുതൽ എടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നിന് എല്ലാ ജനറേറ്ററുകളും ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് അനുമതി നൽകിയത്.
വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലത്തിന്റെ വിതരണം നിലയ്ക്കുന്നതോടെ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞ് ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി റോഷി അഗസ്റ്റിനടക്കം രംഗത്തു വന്നതോടെയാണ് തീരുമാനം മാറ്റിയിരുന്നത്. തുടർന്ന് വൈദ്യുതി മന്ത്രിയടക്കം ചർച്ച നടത്തിയെങ്കിലും മൂന്നു മണിവരെ തീരുമാനമായില്ല. തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്.
ഷട്ട് ഡൗണിന് ഏറ്റവും അനുകൂലമായ സമയം ഇതാണെന്ന് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മഴയുള്ളതിനാൽ ജലക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും അറിയിച്ചു. സ്‌ഫെറിക്കൽ വാൽവിലെ ചോർച്ച നിയന്ത്രണാതീതമാണെന്നും എമർജൻസി ഷട്ട് ഡൗൺ വേണ്ടിവന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ചൂണ്ടിക്കാട്ടി.
തുടർന്നാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. അതേസമയം, 30 ദിവസമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും 25 ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ തീർക്കാനാകുമെന്നാണ് വൈദ്യുതി ബോർഡിന്റെ പ്രതീക്ഷ.