ഇനിയൊരു തിരിച്ചുപോക്കില്ല? ഒറ്റദിവസം കൊണ്ട് കൂടിയത് 1,680 രൂപ, പവൻ വില ഒരു ലക്ഷം കടക്കാൻ ഇനി ദിവസങ്ങൾ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 1,680 രൂപ കൂടി 93,720 രൂപയും ഗ്രാമിന് 210 രൂപ കൂടി 11,715 രൂപയുമായി. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയുമായി. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ മൂന്നിനായിരുന്നു. അന്ന് പവന് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു.
അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചത്. അമേരിക്കയിലെ സർക്കാർ ഷട്ട്‌ഡൗൺ അവസാനിച്ച് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകൾ പുറത്തുവരുന്നതോടെ പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവ് നിർബന്ധിതരായേക്കും. ഇതോടെ ഡോളർ ദുർബലമായതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് നീങ്ങിയെന്നാണ് സാമ്പത്തിക വിദഗ്ദർ അറിയിക്കുന്നത്.
സ്വർണവിലയിൽ മുന്നേറ്റം തുടരുമെന്നാണ് രാജ്യാന്തര വിപണിയിൽ ചലനങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് നിലനിന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ വരെ ഉയരാനിടയുണ്ടെന്ന് വിദഗ്ദർ പറയുന്നു. ഇതോടെ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപ കവിഞ്ഞേക്കും. വിലയിലെ ചാഞ്ചാട്ടം രൂക്ഷമായതോടെ സംസ്ഥാനത്തെ ജുവലറികളിൽ വിൽപ്പന മാന്ദ്യം ശക്തമാണ്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ തീരുമാനം നീട്ടിവച്ച ഉപഭോക്താക്കൾ വെട്ടിലായി. നവംബർ അഞ്ചിന് 89,080 രൂപ വരെ കുറഞ്ഞതിന് ശേഷമാണ് പവൻ വില തിരിച്ചുകയറിയത്.