നേരവും കാലവുമില്ലാതെ 'ഇ" പ്രചാരണം സജീവം

Friday 14 November 2025 12:09 AM IST
ഇ പ്രചാരണം

കോലഞ്ചേരി: വണ്ടിയിൽ മൈക്കു വച്ചുകെട്ടി പ്രസംഗിച്ചുള്ള വോട്ടഭ്യർത്ഥനയുടെ കാലം കഴിഞ്ഞു. വോട്ടു വേണമെങ്കിൽ 'ഇ" തലമുറയുടെ ഒഴുക്കിനൊത്ത് തുഴഞ്ഞേ പറ്റൂ എന്ന് മുന്നണികളും തിരിച്ചറിഞ്ഞു.

പ്രചാരണത്തിനുള്ള സമയക്രമ നിബന്ധനകളും ഇവിടെ ബാധകമല്ലാത്തതിനാൽ എപ്പോഴും ഏതുസമയവും പോസ്റ്റുകളിടാം. ഫെയ്സ് ബുക്കിലും വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെയായി റീൽസും സ്റ്റാറ്റസും സ്റ്റോറിയുമായി ഇ പ്രചാരണം സജീവമാക്കി യുവതലമുറയും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്.

സ്ഥാനാർത്ഥികൾ കളം പിടിച്ചതോടെ അവരവരുടെ സ്ഥാനാർത്ഥികൾ ചെയ്ത വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി ഫേയ്‌സ് ബുക്കിൽ പോസ്റ്റുകളുടെ പ്രളയമാണ്. കമന്റുകളും ലൈക്കുകളുമൊക്കെയായി ഗൗരവമായ ചർച്ചകളും കൊഴുക്കുന്നുണ്ട്. സ്ഥാനാർത്ഥികൾക്കായി രൂപകല്പന ചെയ്ത ഫേയ്‌സ് ബുക്ക് പേജുകളിലെ കമന്റ് ബോക്‌സിൽ ചോദ്യങ്ങൾ ചോദിക്കാം. ഉത്തരവും കിട്ടും.

ട്രെൻഡായി സിനിമാ ഡയലോഗും

സിനിമാ താരങ്ങളുടെ അകമ്പടിയോടെ ട്രോളുകളാണ് മറ്റൊരു ട്രെൻഡ്. തന്നെ ഒന്നു ട്രോളിയാലും കുഴപ്പമില്ല വോട്ട് തന്റെ പെട്ടിയിൽ തന്നെ വീഴണമെന്ന കാഴ്ചപ്പാടാണ് സ്ഥാനാർത്ഥികൾക്കുള്ളത്. മൊബൈൽ റിംഗ് ടോണുകളായി വോട്ടഭ്യർത്ഥനയും തരംഗമായിട്ടുണ്ട്. ഒട്ടേറെ സ്ഥാനാർത്ഥികൾ വെബ് സൈറ്റുകളും തുടങ്ങി.