പണയം വയ്ക്കുമ്പോള്‍ ഒരു പവന് എത്ര രൂപ കിട്ടും; വില കൂടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഒരു കാര്യം

Friday 14 November 2025 12:03 AM IST

സ്വര്‍ണ വായ്പകള്‍ക്ക് പ്രിയമേറുന്നു

കൊച്ചി: ഉയരങ്ങള്‍ കീഴടക്കി പവന്‍ വില കുതിച്ചതോടെ രാജ്യത്തെ സ്വര്‍ണ പണയ വിപണി കുതിക്കുന്നു. പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്വര്‍ണ പണയ ബിസിനസില്‍ മികച്ച വളര്‍ച്ചയാണ് ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ദൃശ്യമായത്. നടപ്പുവര്‍ഷം ആദ്യ പത്ത് മാസത്തിനിടെ സ്വര്‍ണ വായ്പ വിതരണം 116 ശതമാനം വര്‍ദ്ധനയോടെ 3.16 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം സ്വര്‍ണ പണയത്തിലെ വളര്‍ച്ച 51 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് വ്യക്തിഗത വായ്പകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് സ്വര്‍ണ പണയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.

പൊതുമേഖല ബാങ്കുകളില്‍ കനറാ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയവയാണ് സ്വര്‍ണ പണയ രംഗത്ത് മുന്‍നിരയിലുള്ളത്. സ്വകാര്യ ബാങ്കുകളില്‍ എച്ച്.ഡി.എഫ്. സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്കാണ് വിപണി വിഹിതം കൂടുതലുള്ളത്.

അതേസമയം കേരളത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് എന്നിവ സ്വര്‍ണ പണയ രംഗത്ത് സ്ഥിരതയോടെ മുന്നേറുകയാണ്.

പവന്‍ വിലയില്‍ കുതിപ്പ്

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ ഇന്നലെ സ്വര്‍ണ വില രണ്ട് ഘട്ടമായി 2,280 രൂപ ഉയര്‍ന്ന് 94,320 രൂപയിലെത്തി. സിംഗപ്പൂര്‍ വിപണിയില്‍ ഇന്നലെ സ്വര്‍ണ വില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 4,230 ഡോളറില്‍ എത്തിയിരുന്നു. രാവിലെ ഗ്രാമിന് 210 രൂപയും ഉച്ചയ്ക്ക് ശേഷം 75 രൂപയുമാണ് കൂടിയത്. അമേരിക്കയില്‍ പലിശ കുറയുമെന്ന വാര്‍ത്തകളാണ് സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിച്ചത്.

സ്വര്‍ണ വായ്പകള്‍ 15 ലക്ഷം കോടി രൂപയാകും

അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ മൊത്തം സ്വര്‍ണ വായ്പ പോര്‍ട്ട്‌ഫോളിയോ 15 ലക്ഷം കോടി രൂപ കടക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എ വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ചയാണ് ഈ രംഗത്ത് ദൃശ്യമാകുന്നത്.

സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ വായ്പാ അനുപാതം- 75 ശതമാനം

വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ- 7.75 ശതമാനം മുതല്‍ 29 ശതമാനം വരെ