ബാറ്റിംഗ് ഓര്‍ഡറില്‍ ഞെട്ടിക്കുന്ന പരീക്ഷണവുമായി ഗംഭീര്‍, കൊല്‍ക്കത്തയില്‍ ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ

Friday 14 November 2025 6:51 PM IST

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യക്ക് മേല്‍ക്കൈ. ദക്ഷിണാഫ്രിക്കയെ 159 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന നിലയിലാണ്. കെഎല്‍ രാഹുല്‍ (13), വാഷിംഗ്ടണ്‍ സുന്ദര്‍ (6) എന്നിവരാണ് ക്രീസില്‍. 12 റണ്‍സെടുത്ത യശസ്വി ജയ്‌സ്‌വാളിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. അതേസമയം, ബാറ്റിംഗ് ഓര്‍ഡറില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നടത്തിയിരിക്കുന്ന പരീക്ഷണമാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

സ്‌ക്വാഡില്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായ സായ് സുദര്‍ശന്‍ ദേവദത്ത് പടിക്കല്‍ എന്നിവര്‍ ഉണ്ടെന്നിരിക്കെ ഇരുവരേയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓപ്പണര്‍മാര്‍ക്ക് പിന്നാലെ മൂന്നാം നമ്പറില്‍ ഗംഭീര്‍ പരീക്ഷണം നടത്തിയിരിക്കുന്നത് സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറായ സുന്ദറിനെ ഉപയോഗിച്ചാണ്. ഇതിന് ശേഷം നാലാമനായിട്ടാണ് ക്യാപ്റ്റന്‍ ഗില്‍ ബാറ്റ് ചെയ്യാന്‍ എത്തുക. ഇന്ത്യന്‍ ടീമില്‍ നാല് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് കൊല്‍ക്കത്ത ടെസ്റ്റില്‍ കളിക്കുന്നത്.

നേരത്തെ, ദക്ഷിണാഫ്രിക്കയെ 159 റണ്‍സിന് ഓള്‍ഔട്ടാക്കി ഇന്ത്യ. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകള്‍ വീതം നേടി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം കാഴ്ചവച്ചെങ്കിലും ഒരു ഘട്ടമെത്തിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല.