എൻഎച്ച് നിർമാണ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പരാതി നൽകിയിട്ടും അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബം
Saturday 15 November 2025 8:48 AM IST
കോഴിക്കോട്: സ്വിഗ്ഗി ജീവനക്കാരൻ എൻഎച്ച് നിർമാണക്കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ഗുരുതര അനാസ്ഥ ഉണ്ടായിട്ടും അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബം. കഴിഞ്ഞ പത്ത് മാസത്തിനിടെ നിരവധി ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ട് മറുപടി പോലും ലഭിച്ചില്ല. ലീഗൽ സർവീസ് അതോറിറ്റി അദാലത്തിലേക്ക് ഹാജരാകാൻ നിരവധി തവണ നോട്ടീസ് അയച്ചിട്ടും കരാർ കമ്പനിയും എൻഎച്ച് അധികൃതരും ഹാജരായില്ലെന്നും കുടുംബം ആരോപിച്ചു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് ചേവരമ്പലത്ത് ഉണ്ടായ അപകടത്തിൽ സ്വിഗ്ഗി ജീവനക്കാരനായ രഞ്ജിത്ത് മരിച്ചത്. വലിയ കുഴിയും റോഡും വേർതിരിക്കുന്ന ബാരിക്കേഡ് പോലും സ്ഥാപിക്കാത്തതാണ് രഞ്ജിത്തിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം.