ഹണിട്രാപ്പിനെ തുടർന്ന് യുവാവിന്റെ ആത്മഹത്യ: യുവതിയും ഭർത്താവുമടക്കം 4 പേർ അറസ്റ്റിൽ
എടക്കര: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയും ഭർത്താവുമടക്കം നാലു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം സിന്ധു (41), ഭർത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധുവായ പള്ളികുത്ത് കൊന്നമണ്ണ മടുക്കോലിൽ പ്രവീൺ, (38), നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടു പറമ്പിൽ മഹേഷ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കുത്ത് സ്വദേശിയും ഡൽഹിയിൽ വ്യവസായിയും സ്ഥിരതാമസക്കാരനുമായ തോണ്ടുകളത്തിൽ രതീഷ്(42) പള്ളിക്കുത്തിലെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ജൂൺ 11ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. രതീഷിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴികൾ രേഖപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് രതീഷ് ഹണിട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്.
മരിച്ച രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധു പലപ്പോഴായി രതീഷിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. രതീഷ് പണം തിരികെ ആവശ്യപ്പെട്ടതോടെ, തിരിച്ചു കൊടുക്കാതിരിക്കാനും കൂടുതൽ പണം തട്ടാനുമായി സിന്ധുവും ഭർത്താവ് ശ്രീരാജും ചേർന്ന് പദ്ധതി തയ്യാറാക്കി. സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും കൂടെ കൂട്ടി. സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ രതീഷ് നാട്ടിലെത്തിയ സമയത്ത് സിന്ധു പണം തിരികെ നൽകാമെന്ന് പറഞ്ഞ് 2024 നവംബർ ഒന്നിന് രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ രതീഷിനെ പ്രതികൾ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് അവശനാക്കി നഗ്ന വീഡിയോ പകർത്തി. തുടർന്ന് കൂടുതൽ പണം നൽകിയില്ലെങ്കിൽ വീഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. രതീഷ് വഴങ്ങാതായപ്പോൾ ഭാര്യയ്ക്ക് പ്രതികൾ വീഡിയോ അയച്ചു കൊടുത്തു. മറ്റുള്ളവർക്കും വീഡിയോ അയച്ചു കൊടുക്കുമെന്നു പറഞ്ഞതോടെ മാനസിക സമ്മർദ്ദത്തിലായ രതീഷ് ആത്മഹത്യ ചെയ്തെന്നാണ് കേസ്. രതീഷിനെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോകൾ പൊലീസ് കണ്ടെടുത്തു. ഇത് കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, ദേഹോപദ്രവം, പിടിച്ചു പറി തുടങ്ങിയ വകുപ്പുകൾ ചേർത്ത് അന്വേഷണം നടത്തും.