'ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവസ്വാതന്ത്ര്യം, പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന'; പത്മകുമാറിനെതിരെ ജീവനക്കാരുടെ മൊഴി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെതിരെ മൊഴി. കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സർവ സ്വാതന്ത്ര്യവും നൽകിയിരുന്നതായാണ് ദേവസ്വം ജീവനക്കാരുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയായിരുന്നുവെന്നും പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന കൊടുത്തിരുന്നതായും ജീവനക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.
ശബരിമലയിൽ ഇന്ന് ശാസ്ത്രീയ പരിശോധന നടക്കാനിരിക്കെയാണ് പ്രത്യേക വിവരങ്ങൾ പുറത്തുവരുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടക്കാൻ പോകുന്നത്. പ്രത്യേക അന്വേഷണ സംഘം ഇന്നലെ ശബരിമലയിലെത്തി. എസ് പി ശശിധരന്റെ നേതൃത്വത്തിൽ വിദഗ്ധരടങ്ങുന്ന 15 അംഗ സംഘമാണെത്തിയത്.
ഇന്ന് ഉച്ചപൂജയ്ക്കുശേഷം തന്ത്രി ദേവന്റെ അനുജ്ഞ വാങ്ങും. തുടർന്ന് നടയടച്ചശേഷമാണ് പരിശോധന നടത്തുക. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ സംഘം ശേഖരിക്കും.
അതേസമയം, സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആർ, അനുബന്ധ മൊഴികൾ തുടങ്ങിയ രേഖകളുടെ പകർപ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തളളിയതോടെയാണ് ഇഡി ഹൈക്കോടതിയിൽ എത്തിയത്. ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ഇഡിയുടെ ആവശ്യം.