ഇനി ഇണചേരൽ കാലം, പ്രണയം നിറച്ച് വാഴച്ചാൽ മലനിരകളിൽ അവർ എത്തി
ചാലക്കുടി: ഇണചേരൽ കാലമെത്തി. പ്രണയ സല്ലാപങ്ങളുമായി വാഴച്ചാൽ മലനിരകളിൽ മലമുഴക്കി വേഴാമ്പലുകൾ എത്തി. കാതടപ്പിക്കുന്ന വേഴാമ്പലിന്റെ കേഴൽ ഉയരമേറിയ മരച്ചില്ലകളിൽനിന്ന് വിനോദ സഞ്ചാരികൾ കേൾക്കുന്നുണ്ട്. ഡിസംബർ പകുതിയോടെയാണ് സാധാരണ ഇവയുടെ ഇണചേരൽ. ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ മുട്ടയിടും. മെയ് മാസത്തിലാണ് മുട്ടകൾ വിരുയുന്നത്. മഴയെ ആശ്രയിച്ച് ഇണചേരൽ നേരത്തെ ആകാറുമുണ്ടെന്ന് മേഖലയിൽ പഠനം നടത്തുന്നവർ പറയുന്നു. ഉയരം കൂടിയ മരങ്ങളിൽ കൂടുകൂട്ടുന്ന ഇവ രണ്ട് മുട്ടകൾ ഇടും. നിബിഡ വനമേഖലയായ വാഴച്ചാലിൽ നൂറ്റിയിരുപതോളം പെൺവേഴാമ്പലുകളാണ് കൂടുന്നതും മുട്ടവിരിയിക്കുന്നതും.
കൂടുതൽ വാഴച്ചാലിൽ
കേരളത്തിൽ ഏറ്റവും കൂടുതൽ മലമുഴക്കി വേഴാമ്പലുള്ളത് വാഴച്ചാലിലാണ്. നെല്ലിയാമ്പതി,പറമ്പികുളം വനമേഖലകളാണ് എണ്ണത്തിൽ രണ്ടാമത്. വംശനാശം നേരിടുന്ന ഇവയുടെ ഇപ്പോഴത്തെ അംഗസംഖ്യ നാലായിരത്തിൽ താഴെയാണെന്ന് ഹോൺബിൽ ഫൗണ്ടേഷൻ സ്ഥാപകൻ കെ.എച്ച്. ഡോ.അമിതാഭ് ബച്ചൻ പറഞ്ഞു. വാഴച്ചാലിൽ വംശനാശം നേരിടുന്ന വേഴാമ്പൽ വിഭാഗത്തിലെ പാണ്ടൻ വേഴാമ്പലിനെ ഇരുനൂറോളം എണ്ണത്തെ കണ്ടെത്തി. സംസ്ഥാനത്തെ ഇവയുടെ എണ്ണമാകട്ടെ ആയിരത്തിൽ താഴെയും. ആനമല പ്രദേശത്ത് കോഴു വേഴാമ്പലുകളെയും ധാരാളം കണ്ടുവരുന്നുണ്ട്.