മണിക്കൂറുകൾ ക്യൂ നിന്നിട്ടും ദർശനമില്ല, പന്തളം ക്ഷേത്രത്തിലെത്തി മാലയൂരി നെയ്യഭിഷേകം നടത്തി മടങ്ങി അയ്യപ്പന്മാർ

Wednesday 19 November 2025 12:41 AM IST

പത്തനംതിട്ട: പത്ത് മണിക്കൂറോളം ക്യൂ നിന്നിട്ടും ശബരിമല ദർശനം സാദ്ധ്യമാകാതെ വന്ന അയ്യപ്പഭക്തരിൽ ചിലർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങി. പന്തളത്തെത്തിയ സേലത്ത് നിന്നുള്ള 37 അംഗ സംഘം ക്ഷേത്ര ദർശനം നടത്തി തേങ്ങയുടച്ച് മാലയൂരി നെയ്‌തേങ്ങയിലെ നെയ്യ് കൊണ്ട് ക്ഷേത്രത്തിൽ അഭിഷേകം നടത്തി മടങ്ങി. ബംഗളൂരുവടക്കം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തരും പന്തളത്ത് ദർശനം നടത്തി വഴിപാടുകൾ നടത്തി മടങ്ങുകയാണുണ്ടായത്.

സന്നിധാനത്ത് തിരക്ക് വർദ്ധിക്കുന്ന സമയം പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം 80 മുതൽ 90വരെയെങ്കിലും ഉയർത്തണം. ഇന്നലെ രാവിലെ മുതൽ പടി കയറുന്നവരുടെ എണ്ണം 40നും 50നും ഇടയിലായിരുന്നു. ഇതും തിരക്ക് വർദ്ധിക്കാൻ കാരണമായി. രോഗികളുമായി സന്നിധാനത്തുനിന്ന് പമ്പയിലേക്ക് പോയ ആംബുലൻസ് തിരക്കിൽപ്പെട്ട് രണ്ടിടത്തായി 40 മിനിട്ടോളം കുടുങ്ങി. എന്തുചെയ്യണമെന്നറിയാതെ പൊലീസുകാരും കുഴങ്ങി.

പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തിരുമുറ്റത്തേക്കിറങ്ങി ഭക്തർ കൂട്ടമായി പതിനെട്ടാം പടിയിലേക്ക് കയറുന്നത് തടഞ്ഞു. പൊലീസുകാരെ തള്ളിമാറ്റിയും ഭക്തർ മുന്നോട്ടുനീങ്ങി. ഉച്ചയ്ക്ക് 12മണിയോടെ തിരക്ക് നിയന്ത്രണാതീതമായി. ഉച്ചപൂജ കഴിഞ്ഞ് വൈകിട്ട് 3ന് നട തുറന്നശേഷമാണ് തിരക്കിന് അല്പം ശമനമുണ്ടായത്.