ആലപ്പുഴ റെയിൽവേ ട്രാക്കിലെ മനുഷ്യന്റെ കാൽ; കണ്ണൂർ സ്വദേശിയുടേതെന്ന് നിഗമനം
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ കാലാണെന്നാണ് നിഗമനം. തിങ്കളാഴ്ചയാണ് മനോഹരൻ മരിച്ചത്. അപകടത്തിൽ ഇയാളുടെ കാൽ വേർപ്പെട്ടുപോയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കെത്തിയ മെമു ട്രെയിൻ ട്രാക്കിൽ നിന്ന് യാർഡിലേക്ക് മാറ്റിയപ്പോഴാണ് മുട്ടിന് താഴെയുള്ള ഭാഗം ശുചീകരണത്തൊഴിലാളികൾ കണ്ടെത്തിയത്.
മൃതദേഹാവശിഷ്ടം കണ്ട ശുചീകരണ തൊഴിലാളികൾ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പുരുഷന്റെ മൃതദേഹ അവശിഷ്ടമാണെന്നും ഇതിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നുമാണ് പൊലീസ് നിഗമനം. ട്രെയിൻ ഇടിച്ചപ്പോൾ കാൽ ബോഗിയുടെ അടിഭാഗത്തോ മറ്റോ കുടുങ്ങി കിടന്നതാകാമെന്നും പിന്നീട് ട്രാക്കിൽ വീണതാകാമെന്നുമുള്ള നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം. കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും. മൃതദേഹ അവശിഷ്ടം നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.