'പ്രേതവല' നിശബ്ദ കൊലയാളി, മത്സ്യബന്ധന മേഖലയ്ക്ക് ഭീഷണി

Thursday 20 November 2025 12:32 AM IST

തിരുവനന്തപുരം: 'പ്രേതവലകൾ' കേരള തീരത്തെ ജൈവവ്യവസ്ഥയെ തകിടം മറിക്കുമെന്ന് ആശങ്ക. കടലിൽ നഷ്ടപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ വലിച്ചെറിയപ്പെട്ടതോ ആയ മത്സ്യബന്ധന വലകളാണ് പ്രേതവലകൾ. കടൽ ജീവജാലങ്ങളുടെ നിശബ്ദ കൊലയാളികളായി മാറുന്നതിനെയാണ് പ്രേതവലകളെന്ന് വിളിക്കുന്നത്. ഇവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സി.എം.എഫ്.ആർ.ഐ സംഘത്തിന്റെ പഠനം പുരോഗമിക്കുന്നു.

വലകൾ നീക്കം ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടമായിട്ടാണിത്. കോവളം, വിഴിഞ്ഞം തീരപ്രദേശങ്ങളിലാണ് പൈലറ്റ് പദ്ധതി. ഡോ. ആശ പി.എസിന്റെ നേതൃത്വത്തിലാണ് പഠനം. 10 ലക്ഷം രൂപയാണ് പൈലറ്റ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. അടുത്ത ഏപ്രിലിൽ റിപ്പോർട്ട് സമ‌ർപ്പിക്കും.

മനുഷ്യനെയും

ബാധിക്കും

1.പ്രേതവലകളിൽ നിന്നുള്ള സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ പ്ലവകങ്ങൾ,മത്സ്യം എന്നിവയിലൂടെ ആഹാരശൃംഖലയിൽ പ്രവേശിച്ച് മനുഷ്യരിൽ എത്തുന്നു

2.പ്രേതവലകളിൽ സമുദ്രജീവികൾ കുടുങ്ങാനും ജീവഹാനി സംഭവിക്കാനും സാദ്ധ്യത

3.വലിയ പ്രേതവലകൾ കപ്പലുകൾക്കും ബോട്ടുകൾക്കും അപകട ഭീഷണിയാണ്

''പ്രേതവലകളുടെ വലിയ തോതിലുള്ള സാന്നിദ്ധ്യം കോവളം,വിഴിഞ്ഞം തീരപ്രദേശങ്ങളിലുണ്ട്. ഇതില്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കും

-സി.എം.എഫ്.ആർ.ഐ