ദേവമണ്ഡപങ്ങൾ തുറന്നു, മുറജപത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് മുന്നോടിയായി വേദമണ്ഡപങ്ങൾ തുറന്നു. ക്ഷേത്രത്തിന് പുറത്ത് നാലുനടകൾക്കും മുന്നിലാണ് വേദമണ്ഡപങ്ങൾ. . ഇന്നലെ വൈകിട്ട് കിഴക്കേനടയിൽ പുഷ്‌പാഞ്ജലി സ്വാമിയാർ നടുവിൽമഠം ഒറവങ്കര അച്യുതഭാരതി ദീപം തെളിയിച്ചു. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിക്കും. ക്ഷേത്രത്തിനുള്ളിൽ നാലുചുറ്റും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് വേദജപം. ദിവസേന രാവിലെ ആറു മുതൽ എട്ടുവരെയും ഒൻപത് മുതൽ 11വരെയുമാണ് ജപം. വൈകിട്ട് 6.30മുതൽ ഏഴുവരെ പദ്മതീർത്ഥത്തിൽ ജലജപം നടക്കും. വന്ദേപദ്മനാഭം എന്ന പേരിൽ നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് കിഴക്കേടനടയിൽ തെലുങ്ക് നടൻ റാണ ദഗ്ഗുബതി നിർവഹിക്കും.
മുറജപത്തിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വാധ്യാന്മാർ, വേദപണ്ഡിതർ, ആചാര്യന്മാർ എന്നിവർ എത്തിത്തുടങ്ങി. വേദത്തിന് പുറമെ പുരാണങ്ങൾ,ഇതിഹാസങ്ങൾ, ഉപനിഷത്തുക്കൾ എന്നിവ പാരായണം ചെയ്യും. ഇവർക്ക് താമസത്തിനുള്ള സൗകര്യം പടിഞ്ഞാറെനട നെൽപ്പുരയിൽ ഒരുക്കിയിട്ടുണ്ട്. ജനുവരി 14ന് ലക്ഷദീപം വരെ പത്മതീർത്ഥവും പരിസരവും ദീപാലങ്കൃതമാകും. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
മണ്ഡലകാലമായതിനാൽ അയ്യപ്പന്മാരുടെ തിരക്കമുണ്ട്. കിഴക്കേകോട്ടയിൽ നടന്ന വേദമണ്ഡപത്തിന്റെ തിരിതെളിക്കൽ ചടങ്ങിൽ ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, കരമന ജയൻ, എ.വേലപ്പൻനായർ, എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.