കാടും മലയും താണ്ടി പത്രികാ സമർപ്പണം, ഇടമലക്കുടിയിൽ നിന്ന് മൂന്നാറിലേക്ക്

Thursday 20 November 2025 1:46 AM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുന്നത് കാടുംമലയും താണ്ടി 45 കിലോമീറ്റർ വരെ പിന്നിട്ട് മൂന്നാറിലെത്തി. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പത്രിക സമർപ്പിക്കാമെങ്കിലും അവിടത്തെ സൗകര്യക്കുറവാണ് സ്ഥാനാർത്ഥികളെ ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത്. മൂന്നാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുന്നത്.

ഇവിടെ എത്താൻ വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടും വനത്തിലൂടെ 15 കിലോമീറ്റർ നടന്ന് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിൽ എത്തണം. അവിടെ നിന്ന് 30കിലോമീറ്റർ ദുർഘടപാതയിലൂടെ ഫ്രണ്ട് ആക്സിലുള്ള ജീപ്പിൽ സാഹസി​കമായി സഞ്ചരിക്കണം.

ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒരു അസിസ്റ്റന്റ് വരണാധികാരിയുണ്ടെങ്കിലും അവി​ടത്തെ ഇന്റർനെറ്റ് സംവിധാനമടക്കം തീരെ ദുർബലമാണ്. പത്രികയോടൊപ്പം സമർപ്പിക്കേണ്ട ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ നൽകേണ്ട ഉദ്യോഗസ്ഥരില്ല. ഏതെങ്കിലും സർട്ടിഫിക്കറ്റിന് സാക്ഷ്യപ്പെടുത്തൽ ആവശ്യമായി വന്നാൽ ഗസറ്റഡ് ഓഫീസറുമില്ല. ഈ റിസ്ക്കെടുക്കാൻ മടിച്ചാണ് സ്ഥാനാർത്ഥികൾ എല്ലാ സൗകര്യങ്ങളുമുള്ള മൂന്നാറിലേക്ക് വച്ചുപിടിക്കുന്നത്.

പഴയ വാർഡ്,

ഇന്ന് പഞ്ചായത്ത്

വന്യജീവി സങ്കേതത്തിനുള്ളിൽ 8 മുതൽ 15 കിലോമീറ്റർവരെ അകലത്തിൽ 23 ഉന്നതികളായി ചിതറിക്കിടക്കുന്ന ഇടമലക്കുടി മുമ്പ് ദേവികുളം പഞ്ചായത്തിലെ ഒരു വാർഡായിരുന്നു. 2010ലാണ് സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവർഗ പഞ്ചായത്ത് എന്നപേരിൽ ഈ വാർഡിനെ 13 വാർഡുകളുള്ള (നിലവിൽ 14) സമ്പൂർണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്.