തിരുവനന്തപുരത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് 26കാരി മരിച്ചു; രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരം: നെടുമങ്ങാട്ട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് ഇന്നലെ രാത്രി മരിച്ചത്. കഴിഞ്ഞ 40 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് രണ്ട് മാസം മുമ്പ് വിനയ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം മാറി വീട്ടിലെത്തിയപ്പോൾ അപസ്‌മാരം പിടിപെട്ടു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു.
രോഗബാധയുടെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. യുവതി വീട്ടിലെ കിണറ്റിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഈ കിണറ്റിലെ വെള്ളം പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.