അഴകിയകാവ് ക്ഷേത്രഭൂമി: സർക്കാരിന് വീണ്ടും തിരിച്ചടി സർക്കാർ പുറമ്പോക്കാക്കിയ ഉത്തരവ് ഹൈക്കോടതി രണ്ടാമതും റദ്ദാക്കി
കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രം വക 4.45 ഏക്കർ ഭൂമി സർക്കാർ പുറമ്പോക്കാക്കിയ ഫോർട്ടുകൊച്ചി സബ് കളക്ടറുടെ രണ്ടാമത്തെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. നാലു മാസത്തിനകം ബന്ധപ്പെട്ടവരെ കേട്ട് സബ് കളക്ടർ അന്തിമതീരുമാനമെടുക്കണമെന്നും വി. രാജ വിജയരാഘവനും കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു.
റവന്യൂ രേഖകളിൽ വേലവെളി പുറമ്പോക്കെന്ന് രേഖപ്പെടുത്തിയ ഭൂമി ദേവസ്വം പുറമ്പോക്കെന്ന് മാറ്റി തരണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ അപേക്ഷ തള്ളിയാണ് സർക്കാർ പുറമ്പോക്കാക്കി സബ് കളക്ടർമാർ ഉത്തരവിട്ടത്. ദേവസ്വം ബോർഡ്, അഴകിയകാവ് ക്ഷേത്രഭൂമി സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി എന്നിവരായിരുന്നു ഹർജിക്കാർ.
2019ലാണ് ദേവസ്വത്തിന്റെ അപേക്ഷേ നിരസിച്ച് ഭൂമി സർക്കാർ പുറമ്പോക്കാക്കി സബ് കളക്ടർ ആദ്യം ഉത്തരവിറക്കിയത്. 2022ൽ ഇത് റദ്ദാക്കി പുന:പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. സബ് കളക്ടർ സർക്കാരിന്റെ അഭിപ്രായം തേടിയെങ്കിലും മറുപടി ലഭിച്ചില്ല. സമയപരിധി കഴിഞ്ഞതോടെ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവന്നപ്പോൾ രണ്ടാമതും അപേക്ഷ നിരസിച്ചു. ക്ഷേത്രങ്ങളോട് ചേർന്നുള്ള പുറമ്പോക്കുകളെല്ലാം തന്നെ ദേവസ്വം പുറമ്പോക്കാക്കി മാറ്റണമെന്ന കൊച്ചി ദിവാന്റെ 1922ലെ ഉത്തരവ് പരിഗണിക്കേണ്ടതില്ലെന്നും സബ് കളക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നു.
ഈ ഭൂമിയിലൂടെ ദേശീയപാതയിലേക്ക് വഴികിട്ടാനായി നടത്തുന്ന ശ്രമങ്ങളാണ് സബ് കളക്ടർ ദേവസ്വം അപേക്ഷ നിരസിക്കാൻ കാരണമെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി നിരീക്ഷണങ്ങൾ
1922ലെ ദിവാന്റെ ഉത്തരവ് പരിഗണിക്കേണ്ടതില്ലെന്ന സബ് കളക്ടറുടെ നിരീക്ഷണം നിയമപരമായി നിലനിൽക്കില്ല.
സബ് കളക്ടറുടെ ആവശ്യപ്രകാരം ഇക്കാര്യത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ നൽകിയ അഭിപ്രായം ഇപ്പോഴും സർക്കാരിന് മുന്നിലുണ്ട്.
സർക്കാരിന്റെ അഭിപ്രായം പരിഗണിക്കാതെ സബ് കളക്ടർ ദേവസ്വത്തിന്റെ അപേക്ഷ നിരസിച്ചത് നിലനിൽക്കില്ല.
അഡിഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) നാല് ആഴ്ചയ്ക്കുള്ളിൽ ലാൻഡ് റവന്യൂ കമ്മിഷണറുടെ അഭിപ്രായം പരിഗണിച്ച് സർക്കാരിന്റെ തീരുമാനം സബ് കളക്ടറെ അറിയിക്കണം.
സർക്കാരിന്റെ തീരുമാനം ലഭിച്ച ശേഷം സബ് കളക്ടർ തീരുമാനമെടുക്കണം.