തിരക്ക് നിയന്ത്രണ വിധേയം : ശബരിമല എ.ഡി.എം
ശബരിമല : പോരായ്മകൾ പരിഹരിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കിയെന്ന് എ.ഡി.എം ഡോ.അരുൺ എസ്.നായർ പറഞ്ഞു. മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സന്നിധാനത്തെ ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഭക്തർക്കും സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കിയിട്ടുണ്ട്. തീർത്ഥാടനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്ന പോരായ്മകൾ പൂർണമായും പരിഹരിച്ചു. തീർത്ഥാടനകാലം ഏറ്റവും മികവുറ്റതാക്കാൻ എല്ലാ വകുപ്പുകളും ദേവസ്വം ബോർഡും കൂട്ടായ പരിശ്രമം നടത്തുന്നുണ്ട്. അടിയന്തര വൈദ്യസഹായം, തിരക്ക് നിയന്ത്രണം, ശുചീകരണം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളാണ് യോഗം ചർച്ച ചെയ്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്‌പോട് ബുക്കിംഗ് എണ്ണം കുറച്ചിട്ടുണ്ട്. തീർത്ഥാടകർ വെർച്വൽ ക്യൂവിലൂടെ തങ്ങൾക്ക് അനുവദിച്ച തീയതിയിലും സമയത്തും ദർശനം നടത്താൻ ശ്രമിക്കണം. ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും നിർദേശങ്ങൾ പാലിക്കണം. എല്ലാവരുടെയും സഹകരണത്തോടെയും പിന്തുണയോടെയും തീർത്ഥാടനം സുഗമവും വിജയകരവുമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനം പൊലിസ് സ്‌പെഷ്യൽ ഓഫീസർ എം.എൽ.സുനിൽ, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്.സനിൽകുമാർ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി.ബിജു, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.