എംആർ അജിത് കുമാറിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും അതിനുശേഷം വീണ്ടും പരാതി നൽകാമെന്നും ഹൈക്കോടതി നിർദേശിച്ചു. മുഖ്യമന്ത്രി പിണാറായി വിജയന്റെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയിൽ വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളും നീക്കി.
ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് അജിത് കുമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വിജിലൻസിന്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എംഎൽഎ മാദ്ധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
അജിത് കുമാറുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ലെന്നായിരുന്നു വിജിലൻസ് കോടതി അന്ന് ഉത്തരവിട്ടത്. അജിത് കുമാറിനെ കുറ്റ വിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയാണ് ഉത്തരവിട്ടിരുന്നത്. കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അന്തിമ റിപ്പോര്‍ട്ടിലെ മുഖ്യമന്ത്രി അംഗീകരിച്ചെന്ന പരാമര്‍ശത്തെയും നിശിതമായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി വിജിലന്‍സിന്റെ ഭരണ തലവന്‍ മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെടാന്‍ രാഷ്ട്രീയ ഉന്നതര്‍ക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.