കല്യാണനാൾ വധുവിന് അപകടം; ആശുപത്രിയിൽ താലികെട്ട്
ആലപ്പുഴ: ബ്രൈഡൽ മേക്കപ്പിന് പോയ വധുവിന് കല്യാണദിനം പുലർച്ചേ കാറപകടത്തിൽ സാരമായി പരിക്കേറ്റു. നിശ്ചയിച്ച മൂഹർത്തത്തിന് വരൻ ആശുപത്രിയിൽ താലിചാർത്തി. കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിതവിഭാഗമാണ് ആലപ്പുഴ സ്വദേശികളായ ഷാരോണിന്റെയും ആവണിയുടെയും വിവാഹത്തിന് ഇന്നലെ വേദിയായത്. അടുത്ത ബന്ധുക്കളും ആശുപത്രി ജീവനക്കാരും സാക്ഷിയായി.
ഇന്നലെ ഉച്ചയ്ക്ക് 12.15നും 12.25നും മദ്ധ്യേ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്.
കൊമ്മാടി മുത്തലശേരി വീട്ടിൽ ജഗദീഷിന്റെയും ജ്യോതിയുടെയും മകളാണ് ആവണി. തുമ്പോളി വളപ്പിൽ വീട്ടിൽ മനുമോൻ - രശ്മി ദമ്പതികളുടെ മകനാണ് ഷാരോൺ. വരൻ ചേർത്തല കെ.വി.എം എൻജിനിയറിംഗ് കോളേജിൽ അസി.പ്രൊഫസർ. വധു ചേർത്തല ബിഷപ്പ്മൂർ സ്കൂളിലെ അദ്ധ്യാപിക.
ഇന്നലെ പുലർച്ചെ 1.30നാണ് മേക്കപ്പിടാൻ ബന്ധു അനന്ദു, അച്ഛന്റെ സഹോദരി ജയ്‌നമ്മ എന്നിവർക്കൊപ്പം ആവണി കുമരകത്തേക്ക് പുറപ്പെട്ടത്. ചേർത്തല- കുമരകം റോഡിൽ പള്ളിച്ചിറ ചൂളപ്പാലത്തിന് സമീപം വെളുപ്പിന് മൂന്നിന് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. നട്ടെല്ലിന് സാരമായി പരിക്കേറ്റ ആവണിക്ക് ശസ്ത്രക്രിയ ആവശ്യമാണ്. ഒടിഞ്ഞ കൈക്ക് പ്ളാസ്റ്ററിട്ടു. പരിക്കേറ്റ മൂവരെയും ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആവണിയെ പിന്നീട് ലേക്‌ഷോറിലേക്ക് മാറ്റുകയായിരുന്നു.
മണ്ഡപത്തിൽ സദ്യ
ആശുപത്രി വിവാഹവേദിയാക്കാൻ തീരുമാനിച്ചെങ്കിലും ആവണിയുടെയും ഷാരോണിന്റെയും ബന്ധു മിത്രാദികൾ ഓഡിറ്റോറിയത്തിലെത്തി. മുഹൂർത്തസമയം, കതിർമണ്ഡപത്തിൽ ഗുരുദേവ ചിത്രത്തിന് മുന്നിൽ ദൈവദശകം ചൊല്ലി. തുടർന്ന് സദ്യവിളമ്പി. വിവാഹത്തലേന്ന് സൽക്കാരത്തിൽ വധൂവരന്മാർ ഒരുമിച്ച് പങ്കെടുത്തിരുന്നു.
ആവണിയുമായി സംസാരിച്ചു. ഒപ്പം നിന്ന് പരിചരിക്കും. എന്റെ സാമീപ്യവും പിന്തുണയുമാണ് അവൾക്കിനി ആവശ്യം
-വി.എം. ഷാരോൺ, വരൻ
ആരോഗ്യസ്ഥിതി ഭദ്രമാണ്. നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചപ്പോഴാണ് വിവാഹം നടത്തണമെന്ന് വീട്ടുകാർ അറിയിച്ചത്-ഡോ. സുധീഷ് കരുണാകരൻ,
സീനിയർ കൺസൾട്ടന്റ് ലേക്‌ഷോർ