തിരഞ്ഞെടുപ്പ് ബോർഡ്‌ വയ്ക്കുന്നതിൽ ഭായി ഭായി

Sunday 23 November 2025 1:28 AM IST

കോലഞ്ചേരി: തിരഞ്ഞെടുപ്പ് രംഗത്ത് മുഖത്തോട് മുഖം കണ്ടാൽ പോർ വിളിക്കുന്ന മുന്നണികൾക്ക് പ്രചാരണ ബോർഡ് സ്ഥാപിക്കുന്ന കാര്യത്തിൽ മാത്രം പോരാട്ടമില്ല. റോഡുകളിലൂടെ പോകുന്നവർ കാണുംവിധം ബോർഡ് സ്ഥാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടുംപിടുത്തം കൊണ്ട് മുന്നണികൾക്ക് സ്വകാര്യ വ്യക്തികളുടെ കാലുപിടിച്ചേ മതിയാകൂ. പൊതുഇടങ്ങളിൽ ബോർഡുകൾ വച്ചാൽ എടുത്ത് മാറ്റും എന്നു മാത്രമല്ല, അതിന് ചെലവാകുന്ന തുക കൂടി സ്ഥാനാർത്ഥിയുടെ കണക്കു ബുക്കിലെഴുതും. ഇതോടെ ഇക്കാര്യത്തിൽ മുന്നണികൾ തമ്മിൽ ഭായി ഭായി ആയി.

കുന്നത്തുനാട്ടിൽ ബോർഡുകൾ വയ്ക്കുന്ന കാര്യത്തിൽ മുന്നണികൾ തമ്മിൽ ഒരു പരിഭവവുമില്ല. ഒരേ പുരയിടത്തിൽ തന്നെ പ്രധാന മുന്നണികളുടെയെല്ലാം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ മണ്ഡലത്തിലുടനീളം കാണാം. വോട്ട് ആർക്കെന്ന് ഉറപ്പിച്ചെങ്കിലും ബോർഡ് വയ്ക്കുന്ന കാര്യം ചോദിച്ചു വരുമ്പോൾ 'നിഷ്പക്ഷ ബഹുമാനം" പ്രതീക്ഷിച്ച് വീട്ടുകാരും എല്ലാവർക്കുമുന്നിലും സമ്മതം മൂളും. ഇതോടെ നാട്ടിലെ പാർട്ടിക്കാർക്ക് വോട്ടിന്റെ കാര്യത്തിൽ കൺഫ്യൂഷനാവുമെങ്കിലും ബോർഡ് വയ്ക്കാൻ ഇടം കൊടുത്തല്ലോ എന്നതിൽ എല്ലാ പാർട്ടിക്കാർക്കും സന്തോഷമാകും എന്നാണ് വീട്ടുകാരുടെ നിലപാട്. തിരഞ്ഞെടുപ്പു പ്രചാരണം ഒന്നാം ഘട്ടം പൂർത്തിയായതോടെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥികളുടെ പോസ്​റ്ററുകളും ബോർഡുകളും നിറഞ്ഞു കഴിഞ്ഞു.