അയലയും മത്തിയും മുതൽ ഇനി ആവോളം കിട്ടും; കേരളത്തിന്റെ പുതിയ പദ്ധതിയിൽ തിരിച്ചടി അന്യസംസ്ഥാനങ്ങൾക്ക്
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിലൂടെ മുന്നേറുന്ന വിഴിഞ്ഞത്തിന് മറ്റൊരു നേട്ടം കൂടി. കൃത്രിമപ്പാര് നിർമ്മാണത്തിന്റെ ഹബ് ആക്കാനുള്ള പദ്ധതിയൊരുക്കി തീരദേശ വികസന കോർപ്പറേഷൻ. സംസ്ഥാനത്ത് സമുദ്ര മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനൊപ്പം ആൻഡമാൻ നിക്കോബാർ,ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ കടലുകളിൽ കൃത്രിമപ്പാര് നിക്ഷേപപദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. കൂടുതൽ മത്സ്യലഭ്യത ലക്ഷ്യമിട്ടുള്ള രണ്ടും മൂന്നും ഘട്ട കൃത്രിമപ്പാര് നിർമാണം വിഴിഞ്ഞം ഹാർബർ ഗ്രൗണ്ടിൽ പൂർത്തിയാക്കി കടലിൽ നിക്ഷേപിച്ചു. ആദ്യഘട്ടത്തിലെ പാരുനിക്ഷേപം 2023 ജനുവരിയിൽ വിഴിഞ്ഞത്തെ പുറംകടലിലാണ് നടത്തിയത്. രണ്ടാംഘട്ടത്തിൽ മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലെ കടലിൽ 1350 റീഫുകൾ നിക്ഷേപിച്ചു. മൂന്നാം ഘട്ടത്തിലാണ് കൊല്ലം,ആലപ്പുഴ തുടങ്ങിയ മത്സ്യഗ്രാമങ്ങളോട് ചേർന്നുള്ള കടലുകളിലാണ് കൃത്രിമപ്പാരുകൾ ഭാഗികമായി നിക്ഷേപിച്ചത്.
നിർമ്മാണത്തിലും വ്യത്യസ്‌തത
ത്രിമാന പൈപ്പ്,പൂവ് എന്നീ ആകൃതികളിലുള്ള രൂപങ്ങളിൽ കോൺക്രീറ്റ്
ഉപയോഗിച്ചാണ് കൃത്രിമപ്പാരുകൾ നിർമ്മിക്കുന്നത്.
ആദ്യഘട്ടം
പൂവാർ മുതൽ വർക്കല വരെയുള്ള 42 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ തീരക്കടലിലാണ് കൃത്രിമപ്പാരുകൾ നിക്ഷേപിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യലഭ്യതയും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് കൃത്രിമപ്പാര് (റീഫ്) നിർമ്മിച്ചത്.
കൃത്രിമ ആവാസ വ്യവസ്ഥ
മുൻകാലങ്ങളിൽ നിക്ഷേപിച്ച ഇത്തരം റീഫുകളിൽ വൻ മത്സ്യലഭ്യതയും വർദ്ധന ഉണ്ടായെന്ന് അധികൃതർ പറഞ്ഞു. പദ്ധതി വിജയിച്ചതിനെ തുടർന്നാണ് രണ്ടും മൂന്നും ഘട്ടങ്ങളും പൂർത്തിയാക്കി കടലിൽ നിക്ഷേപിച്ചത്. കൃത്രിമ റീഫുകളോടനുബന്ധിച്ച് മത്സ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നു എന്ന നിലയ്ക്കാണ് പദ്ധതി.
രണ്ടാംഘട്ടം
ആകെ നിക്ഷേപിച്ചത് 14,400 റീഫുകൾ
അടുത്തഘട്ടം
മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ബാക്കി സ്ഥലങ്ങളിലേക്ക് തയ്യാറാക്കിയത് - 12,000 റീഫുകൾ