നിയമലംഘനം:ജില്ലയിൽ 984 വാഹനങ്ങൾക്കെതിരെ നടപടി
കാക്കനാട്: മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനത്തിന് 984 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
മദ്ധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കഴിഞ്ഞ ഒക്ടോബർ 25 മുതൽ ഇന്നലെവരെ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കൊച്ചി നഗരത്തിൽ ഏഴു റൂട്ടുകളിലായി 14 സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി. മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു. വടുതലയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കി.
അന്യജില്ലകളിലെ പെർമിറ്റ് ഉപയോഗിച്ച് ജില്ലയിൽ അനധികൃതമായി സർവീസ് നടത്തിയിരുന്ന നാനൂറോളം ഓട്ടോറിക്ഷകൾക്കെതിരെയും നടപടി സ്വീകരിച്ചു.
അപകടകരമായ രീതിയിൽ വാഹനമോടിച്ച പതിനഞ്ചോളം ബസ് ഡ്രൈവർമാർക്കെതിരെയും നടപടിയെടുത്തു. ട്രിപ്പ് കട്ട് ചെയ്ത് സർവീസ് നടത്താതിരുന്ന നാൽപ്പതോളം ബസുകളുടെ പെർമിറ്റിൽ നടപടി എടുക്കുന്നതിന് ആർ.ടി.ഒ ബോർഡിലേക്ക് ശുപാർശ ചെയ്തു. ട്രാഫിക്കിന് എതിർ ദിശയിൽ ബസ് ഓടിച്ച് മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും പോകാൻ കഴിയാത്തവിധം മാർഗതടസം സൃഷ്ടിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കി. മൂവാറ്റുപുഴ - വണ്ണപ്പുറം വഴി കാളിയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽനിന്ന് യാത്രക്കാരി വീണ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു.
സീബ്രാലൈനുകളിൽ കാൽനടക്കാരെ കടന്നുപോകാൻ അനുവദിക്കാതെ അലക്ഷ്യമായി വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അനവധി കേസുകളിൽ നടപടിയെടുത്തു.
ബസുകൾ സ്റ്റോപ്പിൽ നിറുത്താതെ റോഡിന്റെ നടുക്കുനിറുത്തി ഗതാഗത തടസം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. അറിയിച്ചു. നഗരത്തിൽ പരിശോധന കർശനമാക്കിയതിനെ തുടർന്ന് ഗതാഗത നിയമലംഘനങ്ങളിൽ കാര്യമായ കുറവ് വന്നിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. പരിശോധനകൾ തുടരുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.