വില കിലോയ്‌ക്ക് 350 രൂപ വരെ, സാധനം കിട്ടാനില്ല, മുഴുവൻ കൊണ്ടുപോകുന്നത് വടക്കേ ഇന്ത്യയിലെ ഈ ആവശ്യത്തിന്

Wednesday 26 November 2025 1:23 AM IST

കിളിമാനൂർ: വില കൂടിയപ്പോൾ,കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ അടയ്ക്കക്ക്. നാട്ടിൻപുറങ്ങളിൽ നിന്ന് കമുകും അടയ്ക്കയും അപ്രത്യക്ഷമായതോടെ അടയ്ക്കാ വില വർദ്ധിച്ചിട്ടുണ്ട്.

ഇപ്പോൾ അടയ്ക്കയുടെ സീസണാണ്.എന്നാൽ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.രോഗബാധയുടെ പേരിൽ തെക്കൻ ജില്ലകളിൽ അടയ്ക്കാ വ്യാപാരം പ്രതിസന്ധിയിലാണ്.

ഒരുകാലത്ത് ഗ്രാമീണ ജനതയുടെ വരുമാന മാർഗമായിരുന്നു അടയ്ക്കാക്കൃഷി.കമുകിന്റെ ഉപ ഉല്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു.നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന പാള മുതൽ അടുക്കള ആവശ്യത്തിനുള്ള മുറം നിർമ്മിക്കുന്നതിന് വരെ കമുക് ആവശ്യമായിരുന്നു.ഇന്ന് ഈ ശീലങ്ങൾ എല്ലാം നഷ്ടമായി. ഹൈന്ദവ ചടങ്ങുകളിൽ ദക്ഷിണയ്ക്കും അടയ്ക്ക ഉപയോഗിച്ച് വരുന്നു.

അടയ്ക്ക വിപണി വില ഒരെണ്ണം 3രൂപ

കൊട്ടടയ്ക്ക കിലോഗ്രാമിന് 300 350

വടക്കൻ കേരളത്തിൽ കമുക് മാത്രം കൃഷി ചെയ്യുന്ന കർഷകരുണ്ട്.അവിടെ വൃക്ഷത്തിന് ആവശ്യത്തിന് പരിചരണം ലഭിക്കുന്നതിനാൽ രോഗ ബാധ കുറവാണ്.തെക്കൻ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നാട്ടിൽ വെറ്റില മുറുക്കുന്നതിന് പ്രായമായവർ മാത്രമാണ് അടയ്ക്ക വാങ്ങുന്നത്. ബാക്കി മുഴുവൻ ഉത്തരേന്ത്യൻ പാക്ക് ഉത്പന്ന നിർമ്മാണത്തിനായി കൊണ്ടുപോവുകയാണ്.