അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്‌പിക്കെതിരെ സിഐയുടെ ആത്മഹത്യാക്കുറിപ്പ്
പാലക്കാട്: ജീവനൊടുക്കിയ ചെറുപ്പുളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഡിവൈഎസ്‌പിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
നിലവിൽ കോഴിക്കോട് ഡിവൈഎസ്‌പിയായ ഉമേഷിനെതിരെയാണ് ഗുരുതര ആരോപണം. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്നാണ് ആരോപണം. അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ സന്ധ്യാസമയത്ത് പോയാണ് പീഡിപ്പിച്ചതെന്നാണ് കുറിപ്പിലുള്ളത്.
എസ് എച്ച് ഒ ആയിരുന്ന ബിനുവിനെ ഈ മാസം പതിനഞ്ചിനാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനെന്ന് പറഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക് പോയതായിരുന്നു ബിനു. തിരികെ എത്താതായതോടെ സഹപ്രവർത്തകർ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് മുപ്പത്തിരണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പും കിട്ടിയിരുന്നു.
കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ ജോലിസംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ആറുമാസം മുൻപാണ് സ്ഥലം മാറ്റം ലഭിച്ച് ബിനു തോമസ് ചെർപ്പുളശ്ശേരിയിൽ എത്തിയത്.