കോളേജ് ബസ് നന്നാക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ചു, മെക്കാനിക്കിന് ദാരുണാന്ത്യം
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലെ ബസിന്റെ യന്ത്രത്തകരാർ പരിഹരിക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി വെളിയിൽ കട്ടച്ചിറ കുഞ്ഞുമോൻ (61) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. ബസിലെ ടർബൈൻ നന്നാക്കാൻ ചങ്ങനാശേരിയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് കുഞ്ഞുമോൻ ഇന്ന് ഉച്ചയോടെ കോളേജിൽ എത്തിയത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വൈകിട്ട് ഏഴുമണിയോടെ ഉഗ്രശബ്ദത്തോടെ ഗിയർബോക്സ് പൊട്ടിത്തെറിക്കുകയായിരുന്നു. കുഞ്ഞുമോൻ വന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ ടോർച്ച് തെളിച്ച് സമീപം നിൽക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇരുവരെയും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞുമോനെ രക്ഷിക്കാനായില്ല.
ഡ്രൈവർ പേരിശ്ശേരി സ്വദേശി സജീന്ദ്രൻ ബസിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തുചാടിയതിനാൽ രക്ഷപ്പെട്ടു. പൊട്ടിത്തെറിയെ തുടർന്ന് പ്രദേശത്ത് പുക നിറഞ്ഞു. ബസിൽ നിന്ന് തെറിച്ചുവീണ ലോഹക്കഷണം സമീപത്തുകിടന്ന കാറിന്റെ സൈഡ് ഗ്ലാസും മുകൾഭാഗവും തകർത്തു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ചെങ്ങന്നൂർ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.