സ്വർണത്തിൽ കടുത്ത ആശങ്ക; പവന് 520 രൂപ കൂടി, ആഭരണം വാങ്ങാൻ പോകുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. പവന് 520 രൂപ കൂടി 94,200 രൂപയും ഗ്രാമിന് 65 രൂപ കൂടി 11,775 രൂപയുമായി. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. അന്ന് പവന് 94,320 രൂപയും ഗ്രാമിന് 11,790 രൂപയുമാണ്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിംഗ് ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ ഒരുലക്ഷത്തിലധികം രൂപ നൽകേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 183 രൂപയും കിലോഗ്രാമിന് 1,83,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിയുടെ വില 180 രൂപയായിരുന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.