നഗ്നദൃശ്യങ്ങൾ  പകർത്തി  ഭീഷണിപ്പെടുത്തി, ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു: ക്രൂരത വിവരിച്ച് എഫ്ഐആർ

Friday 28 November 2025 12:04 PM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. തിരുവനന്തപുരത്തും പാലക്കാട്ടും എത്തിച്ച് ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി അതുകാണിച്ച് ബലാത്സംഗം ചെയ്തെന്നും എഫ്ഐആറിലുണ്ട്. ഗർഭിണിയായശേഷവും പീഡിപ്പിച്ചുവെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

2025 മാർച്ച് നാലിന് പരാതിക്കാരിയുടെ ഫ്ലാറ്റിൽവച്ച് ദേഹോപദ്രവം ഏൽപ്പിച്ചശേഷം നിർബന്ധിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടു, മാർച്ച് 17ന് ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു. തുടർന്ന് ഇതുകാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവച്ച് ബലാത്സംഗം ചെയ്തു. മേയ് അവസാനം പാലക്കാട്ടെ ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചുതുടങ്ങിയ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളതെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം വലിയമല പൊലീസ് സ്​റ്റേഷനിലാണ് എഫ്‌ഐആർ രജിസ്​റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്​റ്റേഷനിലേക്ക് കൈമാറും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കു​റ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കു​റ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലും സുഹൃത്തും പ്രതിപട്ടികയിലുണ്ട്. ഗർഭഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്ത്‌ ജോബി ജോസഫ്‌ വഴിയാണ് ഗുളികയെത്തിച്ചതെന്നും യുവതി മൊഴി നൽകിയിരുന്നു.

മരുന്ന് കഴിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ രാഹുൽ നിർബന്ധിച്ചു. വീഡിയോ കോളിലൂടെ നിർദേശം നൽകി. മരുന്ന് കഴിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഫോൺവച്ചത്. അതിനുശേഷം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായി. ഒടുവിൽ പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ ശകാരിച്ചു. ജീവൻ പോലും അപകടത്തിലാക്കുന്ന രീതിയാണിതെന്നും ഡോക്ടർ പറഞ്ഞെന്നാണ് പരാതിക്കാരിയുടെ മൊഴി.

റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. അഞ്ചരമണിക്കൂറോളം നീണ്ടു. ഇരുപത് പേജുള്ള മൊഴിയാണ് യുവതി നൽകിയിരിക്കുന്നത്.