ശബരിമല സ്വർണക്കൊള്ള: മുൻകൂർ ജാമ്യഹർജി വിധി പറയാൻ മാറ്റി

Saturday 29 November 2025 12:41 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ നാലാംപ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, ആറാംപ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി വിധിപറയാൻ മാറ്റി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന എസ്. ജയശ്രീയുടെ അറസ്റ്റ് വിലക്കും അതുവരെ നീട്ടിയിട്ടുണ്ട്. വിധിപ്രഖ്യാപനം എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളെ വിളിച്ചുവരുത്തി നിലപാട് അറിഞ്ഞശേഷമാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി.

സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് എസ്. ജയശ്രീക്കെതിരായ ആരോപണം. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് എസ്. ശ്രീകുമാർ. വിചാരണക്കോടതികൾ മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.