ഇന്ത്യയുടെ ധനകമ്മി ഉയരുന്നു
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ഏഴുമാസത്തിൽ കേന്ദ്ര സർക്കാരിന്റെ ധനകമ്മി 8.25 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. രാജ്യത്തിന്റെ മൊത്തം വരുമാനവും മൂലധന ചെലവുകളും തമ്മിലുള്ള വ്യത്യാസമായ ധനകമ്മി നടപ്പുസാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 4.4 വർഷമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ധനകമ്മി ജി.ഡി.പിയുടെ 4.8 ശതമാനമായിരുന്നു.
അവലോകന കാലയളവിൽ കേന്ദ്ര സർക്കാരിന്റെ മൊത്തം വരുമാനം 18 ലക്ഷം കോടി രൂപയാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ചെലവ് 26.25 ലക്ഷം കോടി രൂപയിലാണ്. ഏഴ് മാസത്തിനിടെ ബഡ്ജറ്റിൽ ലക്ഷ്യമിട്ട വരുമാനത്തിന്റെ 51.5 ശതമാനം മാത്രമാണ് സമാഹരിക്കാനായത്. ചെലവുകൾ ഇക്കാലയളവിൽ ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 51.8 ശതമാനമായി. റെവന്യു വരുമാനം 17.63 ലക്ഷം കോടി രൂപയാണ്. ഇതിൽ നികുതി വരുമാനം 12.74 ലക്ഷം കോടി രൂപയും നികുതിയിതര വരുമാനം 4.84 ലക്ഷം കോടി രൂപയുമാണ്.
റിസർവ് ബാങ്ക് ലാഭവിഹിതം തുണയായി
റിസർവ് ബാങ്ക് ലാഭ വിഹിതമായി കേന്ദ്ര സർക്കാരിലേക്ക് 2.69 ലക്ഷം കോടി രൂപ കൈമാറിയതാണ് നികുതി ഇതര വരുമാനം ഉയരാൻ കാരണം. മുൻവർഷം റിസർവ് ബാങ്ക് ലാഭവിഹിതമായി നൽകിയത് 2.11 ലക്ഷം കോടി രൂപയായിരുന്നു. റെവന്യു കമ്മി 2.44 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യ, വളം, ഇന്ധന സബ്സിഡിയായി 2.46 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇക്കാലയളവിൽ ചെലവഴിച്ചത്.