ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം; നീണ്ട ക്യൂ എവിടെയുമില്ല

Saturday 29 November 2025 2:17 PM IST

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് തിരക്ക് നിയന്ത്രണ വിധേയമെന്ന് റിപ്പോർട്ട്. സന്നിധാനത്ത് നേരിയ മഴയുണ്ടെങ്കിലും നീണ്ട ക്യൂ എവിടെയുമില്ലെന്നാണ് വിവരം. സ്‌പോട്ട് ബുക്കിംഗിൽ ഇന്നും 5000 ആയി തുടരും. സ്‌പോട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം അതത് ദിവസത്തെ തിരക്കിനനുസരിച്ച് നിയന്ത്രിക്കുമെന്ന് കഴിഞ്ഞദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 18ന് സന്നിധാനത്തുണ്ടായ അനിയന്ത്രിതമായ തീർത്ഥാടക തിരക്കിനെ തുടർന്നാണ് ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 70000പേർക്കും സ്‌പോട് ബുക്കിംഗിലൂടെ 20000പേരും ഉൾപ്പടെ 90000പേർക്കാണ് നിത്യവും ദർശനത്തിന് അനുമതി നൽകിയിരുന്നത്.

വെർച്വൽ ക്യൂ ബുക്കുചെയ്തവർ സമയക്രമം പാലിക്കാതെ എത്തിയതും സ്‌പോട് ബുക്കിംഗിലൂടെ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതും പൊലീസ് നിയന്ത്രണം പാളിയതുമാണ് തിരക്കിനിടയാക്കിയത്. ഇതേ തുടർന്ന് കോടതി സ്‌പോട് ബുക്കിംഗ് പരിധി 5000മായി നിജപ്പെടുത്തിയിരുന്നു. പമ്പയിലെ സ്‌പോട് ബുക്കിംഗ് കേന്ദ്രങ്ങൾ നിറുത്തലാക്കി. നിലവിൽ നിലയ്ക്കലിൽ ഏർപ്പെടുത്തിയിരിക്കുന്ന ഏഴ് കൗണ്ടറുകൾ വഴിയാണ് വെർച്വൽ ക്യൂ ഇല്ലാതെ എത്തുന്ന തീർത്ഥാടകർക്ക് സ്‌പോട് ബുക്കിംഗിലൂടെ ദർശനത്തിന് അനുമതി നൽകുന്നത്.