തലസ്ഥാനത്ത് ഓടുന്ന കാറിൽ അതിവേഗം തീപടർന്നു, യുവാവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ അതിവേഗം തീപടർന്ന് അപകടം. ഇന്ന് രാവിലെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനുമുന്നിലൂടെ കടന്നുപോയ ടാറ്റ ഇൻഡിഗോ കാറിനാണ് തീപിടിച്ചത്. നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബവുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. തീപടർന്നതോടെ ഇവർ വാഹനം നിർത്തി ഉടൻ തന്നെ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.
പുക ഉയരുന്നത് കണ്ട ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷനിലെ സേനാംഗങ്ങൾ ഓടിയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പ്രമോദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സനു, ജിനേഷ്, സന്തോഷ് കുമാർ, പ്രദീപ്, രതീഷ്, സാജൻ, രാഹുൽ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.