അമിത ഭാരം കയറ്റിയ ട്രക്കുകൾ അനുവദിക്കില്ല

Thursday 04 December 2025 2:04 AM IST

കൊച്ചി: ദേശീയപാതയിൽ ഉൾപ്പെടെ അമിതഭാരം കയറ്റിയ ട്രക്കുകൾ അനുവദിക്കാനാകില്ലെന്നും അടിയന്തര നടപടി വേണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി തയ്യാറാക്കിയ കരട് പ്രവർത്തന നടപടിക്രമം (എസ്.ഒ.പി) എങ്ങനെ നടപ്പാക്കാനാകുമെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശവും നൽകി.

അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ അപകടങ്ങൾക്കും റോഡുകളുടെ തകർച്ചയ്‌ക്കും കാരണമാകുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തൃശൂർ നേർക്കാഴ്ച അസോസിയേഷൻ പ്രസിഡന്റ് പി.ബി. സതീഷിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.ട്രക്കുകളുടെ അമിതഭാരവും അതിവേഗതയും തടയാനുള്ള നടപടികൾ എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ അറിയിക്കേണ്ടത്. ദേശീയപാത അതോറിറ്റിയുടെ എസ്.ഒ.പി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തതായി സർക്കാർ അറിയിച്ചു. തീരുമാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്നറിയിക്കാൻ ഒരാഴ്ച സമയവും തേടി.വിഷയം 11ന് വീണ്ടും പരിഗണിക്കും.

ലൈസൻസ്

റദ്ദാക്കണം

ട്രക്കുകളിൽ അമിതഭാരം കയറ്റുന്നത് തടയാൻ അതോറിറ്റിയും ഗതാഗത വകുപ്പും മറ്റ് ഏജൻസികളും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം. തുടർച്ചയായി നിയമ ലംഘനം നടത്തിയാൽ ഹെവി ലൈസൻസ് റദ്ദാക്കണം. അമിതഭാരം റോഡ് തകരാനും അതിലൂടെ ഖജനാവിന് നഷ്ടമുണ്ടാകാനും കാരണമാകുന്നു. കഴിഞ്ഞ വർഷം മാത്രം 48,841 വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ 3875 പേർ മരിക്കുകയും പതിനായിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. .

അമിതഭാരത്തിന് പിഴ ഈടാക്കുന്നതിനടക്കമുള്ള അധികാരം ഗതാഗത വകുപ്പിനാണെന്ന് ദേശീയപാത അതോറിറ്റി വിശദീകരിച്ചു. വാഹനങ്ങളുടെ ഭാരം തൂക്കി ഉറപ്പിക്കുന്നതിനുള്ള സൗകര്യം ടോൾ പ്ലാസകളിൽ ലഭ്യമാക്കാമെന്നും അറിയിച്ചു. ഇതടക്കം ഉൾപ്പെടുത്തിയാണ് എസ്.ഒ.പി തയ്യാറാക്കിയിരിക്കുന്നത്.