സന്നിധാനത്ത് ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം, പേശിവലിവ് മുതൽ ശ്വാസകോശ രോഗങ്ങൾക്കുവരെ വിഗദ്ധ ചികിത്സ
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം.മലകയറിയെത്തുന്ന അയ്യപ്പഭക്തർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ഒരുപോലെ ആശ്വാസമേകുകയാണ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഈ ചികിത്സാ കേന്ദ്രം.
നിലവിൽ പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഏഴ് ഡോക്ടർമാരും നാല് തെറാപ്പിസ്റ്റുകളും മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളും ഉൾപ്പെടെ 20 ജീവനക്കാരാണ് ഇവിടെയുള്ളത്. ഡിസ്പെൻസറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് ചാർജ് മെഡിക്കൽ ഓഫീസർ ഡോ. ഷൈൻ അറിയിച്ചു.
മലകയറ്റം കാരണം ഭക്തർക്കുണ്ടാകുന്ന പേശിവലിവ്, ശരീരവേദന എന്നിവ പരിഹരിക്കുന്നതിനായി പഞ്ചകർമ്മ, മർമ്മ ചികിത്സകൾ ഇവിടെ നൽകിവരുന്നു.
സന്നിധാനത്തെ തണുപ്പും തിരക്കും മൂലം പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന പനി, ശ്വാസകോശ അണുബാധ തുടങ്ങിയവയ്ക്കും ഫലപ്രദമായ ചികിത്സ നൽകുന്നുണ്ട്.
മരുന്നുകൾക്ക് പുറമെ ഫ്യൂമിഗേഷൻ, ആവി പിടിക്കാനുള്ള സൗകര്യങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പതിനെട്ടാം പടിയിൽ ഭക്തരെ കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടാകുന്ന ചുമലുവേദനയ്ക്ക് വിദഗ്ദ്ധരായ തെറാപ്പിസ്റ്റുകളുടെ പരിചരണവും ലഭ്യമാണ്.തീർത്ഥാടന കാലയളവിൽ എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന മൂന്ന് ഡിസ്പെൻസറികളും മണ്ഡല - മകരവിളക്ക് കാലം അവസാനിക്കുന്നത് വരെ പൂർണ്ണതോതിൽ പ്രവർത്തിക്കും.