ഗർഭകാലത്തും പീഡനം, ബ്ളാക്ക്‌മെയിൽ

Friday 05 December 2025 12:32 AM IST

തിരുവനന്തപുരം: വിവാഹിതയായ യുവതി ഭർത്താവിനൊപ്പം നാല് ദിവസമാണ് താമസിച്ചത്. രാഹുലിനെ പരിചയപ്പെട്ടപ്പോൾ എന്നും കൂടെ ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് വശത്താക്കിയതെന്ന പ്രോസിക്യൂഷൻ വാദം ഇന്നലെ കോടതി അംഗീകരിച്ചു.

തങ്ങൾക്ക് കുഞ്ഞുണ്ടായാൽ ബന്ധം എന്നും നിലനിൽക്കുമെന്നും അതിജീവിതയെ വിശ്വസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ശാരീരിക ബന്ധത്തിന് സമ്മതിച്ചു. എന്നാൽ,​ അതിജീവിത ഗർഭിണിയാണെന്ന് അറിഞ്ഞതോടെ രാഹുൽ നിലപാട് മാറ്റി. ഗർഭകാലത്തും ബലംപ്രയോഗിച്ച് ശാരീരികമായി ബന്ധപ്പെട്ടു. ഇത് കുഞ്ഞിന് ദോഷമാകുമെന്ന് ഭയന്ന അതിജീവിതയെ ഭീഷണിപ്പെടുത്തി. അവരുടെ നഗ്ന ചിത്രങ്ങൾ എടുത്ത ശേഷം,​ തനിക്കെതിരെ തിരിഞ്ഞാൽ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.

രാഹുലിന്റെ ആത്മഹത്യാഭീഷണിക്ക് വഴങ്ങിയാണ് സുഹൃത്തിന്റെ പക്കൽ കൊടുത്തുവിട്ട ഗുളിക കഴിക്കാൻ യുവതി തയ്യാറായത്. വീഡിയോ കോളിലൂടെ യുവതി ഗുളിക കഴിച്ച കാര്യം രാഹുൽ ഉറപ്പ് വരുത്തുകയും ചെയ്തു. രാഹുൽ നിലപാട് മാറ്റുമെന്നും തനിക്ക് നല്ല ജീവിതം നൽകുമെന്നും വിശ്വാസിച്ചാണ് ആദ്യം യുവതി പരാതി നൽകാൻ തയ്യാറാകാതിരുന്നത്. മാധ്യമ പ്രവർത്തകയായ ഒരു സുഹൃത്തിന് നൽകിയ ശബ്ദസന്ദേശം അനുമതിയില്ലാതെ അവർ പുറത്തുവിട്ടു. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് അപമാനകരമായ പ്രവൃത്തികൾ ഉണ്ടായപ്പോൾ വേണ്ടപ്പെട്ട പലരും ആത്മഹത്യയുടെ വക്കിലെത്തി. തുടർന്നാണ് പരാതിയുമായി വന്നതെന്നും അതിജീവിത കോടതിയെ അറിയിച്ചിരുന്നു.