ശബരിമലയിൽ നാളെ കർശന സുരക്ഷ

Friday 05 December 2025 12:48 AM IST

ശബരിമല : ചെങ്കോട്ട , പുൽവാമ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലയിൽ നാളെ ശബരിമലയിൽ കേന്ദ്ര - സംസ്ഥാന സേനകൾ കർശന സുരക്ഷ ഒരുക്കും. പ്രധാന കേന്ദ്രങ്ങളിൽ എല്ലാം സായുധ സേനയെ വിന്യസിക്കും. ഇന്നലെ മുതൽ സേനകൾ സംയുക്ത പരിശോധനകൾ ശക്തമാക്കി.

സന്നിധാനത്തിന്റെ സുരക്ഷ നാളെ സായുധസേനകൾക്കായിരിക്കും. പമ്പ, നിലയ്ക്കൽ തുടങ്ങി വിവിധ ഭാഗങ്ങളിലും പ്രധാന ഇടത്താവളങ്ങളിലും സുരക്ഷ കർശനമാക്കി. കമാൻഡോകൾ, കേരള പൊലീസ്, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, എക്‌സൈസ്, ഫോറസ്​റ്റ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങൾ ഇന്ന് സന്നിധാനം മുതൽ മരക്കൂട്ടം വരെ റൂട്ടുമാർച്ച് നടത്തും. വനാന്തരങ്ങളിലും ശുദ്ധജല വിതരണ ഉറവിടമായ കുന്നാർ അണക്കെട്ട് മേഖല, പാണ്ടിത്താവളം, ശരംകുത്തി, അരവണ പ്ലാന്റിന് എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. നാളെ നെയ്യഭിഷേകത്തിനും വിശേഷാൽ പൂജാ ദർശനങ്ങൾക്കും നിയന്ത്രണമുണ്ടാകും. സുരക്ഷയൊരുക്കാൻ പൊലീസ് സ്പെഷ്യൽ ഓഫീസ് ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ 1590 പൊലീസുകാരും ഡെപ്യൂട്ടി കമാണ്ടന്റ് ഡോ.എ.അർജുന്റെ നേതൃത്വത്തിൽ 81 അംഗ എൻ.ഡി.ആർ.എഫ് ടീമും ഡെപ്യൂട്ടി കമാൻഡർ ബിജുകുമാറിന്റെ നേതൃത്വത്തിൽ 140 അംഗ ആർ.എ.എഫ് സംഘവും ശബരിമലയിലുണ്ട്.